മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മേലാറ്റൂർ സ്വദേശികളായ വിജയന്റെയും ബിനിലയുടേയും മകൾ ആദിത്യയാണ് കഴിഞ്ഞ വർഷം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചത്. എസ്എസ്എൽസി പരീക്ഷക്കിടയിൽ കുട്ടി കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപിക അപമാനിച്ചതാണ് മരണത്തിന് കാരണമെന്നാണ് വീട്ടുകാർ പറയുന്നത്. ( malappuram 10th std student suicide allegation )
കഴിഞ്ഞ വർഷം ഏപ്രിൽ പതിനഞ്ചിനാണ് മേലാറ്റൂർ ആർഎം ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അദിത്യ വീട്ടിലെ മുകൾ നിലയിലെ മുറിയിൽ തൂങ്ങി മരിച്ചത്. പരീക്ഷക്കിടയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപിക വഴക്കു പറഞ്ഞത് പ്രയാസമുണ്ടാക്കിയതായി ആദിത്യ സഹോദരിയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു പതിനാലുകാരി ജീവനൊടുക്കിയത്.
മകളുടെ മരണത്തിന് ഉത്തരവാദി സ്‌കൂളിലെ പരീക്ഷ ചുമതല വഹിച്ചിരുന്ന ശ്രീലത എന്ന അധ്യാപികയാണെന്നായിരുന്നു തുടക്കം മുതൽ കുടുംബം ആരോപിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേലാറ്റൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ അധ്യാപക സംഘടന ഇടപെട്ട് ഈ പരാതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്ന് കുട്ടിയുടെ മാതാവായ ബിനില പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പരാതിപ്പെട്ടെങ്കിലും നാളിതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.