കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച കല്ലേരി സ്വദേശി സജീവ(42)ന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
സജീവന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ ഇന്നലെയാണ് മരിച്ചത്. വടകര കല്ലേരിയിലെ വീട്ടുവളപ്പില്‍ നടന്ന സജീവന്റെ സംസ്‌കാര ചടങ്ങില്‍ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലി പങ്കെടുക്കാനെത്തി.
അസ്വഭാവിക മരണത്തിന് വടകര പൊലിസ് കേസെടുത്തിട്ടുണ്ട്. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത സജീവനെ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായും ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചതായും ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം വിവിധ സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. തുടര്‍ന്നാണ് എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ ഡിഐജി രാഹുല്‍ ആര്‍ നായര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിട്ടയച്ചതിന് ശേഷം സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പൊലീസ് സജീവനെ മര്‍ദ്ദിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
ഇന്നലെ രാത്രി വടകരയ്ക്ക് സുഹൃത്തുക്കളോടൊപ്പമായിരുന്നു സജീവന്‍ വടകരയ്ക്കെത്തിയത്. ഇവരുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. തുടര്‍ന്ന് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സജീവനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ എസ്.ഐയും കോണ്‍സ്റ്റബിളും സജീവനെ മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
തുടര്‍ന്ന് നെഞ്ച് വേദന അനുഭവപ്പെട്ട സജീവന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പൊലീസ് വാഹനം ഉണ്ടായിട്ടും അതില്‍ കൊണ്ടുപോകാനോ ആംബുലന്‍സ് വിളിക്കാനോ പൊലീസ് തയ്യാറായില്ല. സുഖമില്ലാതെ കിടക്കുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലന്‍സ് വിളിച്ച് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നത്. രാത്രി 12 മണിയോടെയാണ് സജീവന്‍ മരിച്ചത്