കോട്ടയം: റബ്ബർ വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ബുദ്ധിമുട്ടിലായ കർഷകർക്ക് ആശ്വാസം പകരുവാൻ റബ്ബർ വിലസ്ഥിരതാപദ്ധതി പുനരാരംഭിക്കുമെന്ന് ജോസ്.കെ.മാണി എം.പി.അറിയിച്ചു.കേരള കോൺ.(എം)ൻ്റെ ആവശ്യത്തെ തുടർന്ന് റബ്ബര്‍ വിലസ്ഥിരതാ പദ്ധതിയുടെ എട്ടാം ഘട്ടം ആരംഭിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു. റബ്ബര്‍ കിലോഗ്രാമിന് 170 രൂപ ഉറപ്പാക്കുന്ന പദ്ധതി റബ്ബര്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായി മാറുo
പുതുതായി പദ്ധതിയില്‍ ചേരുന്നവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാം.2022 നവംബര്‍ 30 ആണ് രജിസ്‌ട്രേഷനുള്ള അവസാന തിയതി.നേരത്തെ അംഗളായവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല
മുൻ ധനകാര്യ മന്ത്രി കെ.എം.മാണി 2015 ജൂലൈ ഒന്നിനാണ് സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുക എന്നദ്ദേശത്തോടു കൂടി വില സ്ഥിരതാപദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ എട്ടാം ഘട്ടമാണ് 2022 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത്
റബറിന് വിലയിടിവ് സംഭവിച്ച സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന റബര്‍ വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള തുക എത്രയും വേഗത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സബ്സിഡി 170 രൂപയില്‍ നിന്നും 200 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് ബില്ലുകള്‍ അപ് ലോഡ് ചെയ്യുന്നതിനായുള്ള വെബ്സൈറ്റ് എത്രയും വേഗം തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു
കഴിഞ്ഞ ബജറ്റിലാണ് റബര്‍ സബ്സിഡിക്കായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവെച്ചത്. കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കര്‍ഷകരെ വിലയിടിവ് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 170 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന റബറിന് ഇപ്പോള്‍ 150 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കുവാന്‍ ഇന്നത്തെ ചിലവ് അനുസരിച്ച് 200 രൂപ മുതല്‍ 250 രൂപയില്‍കൂടുതല്‍ ചിലവ് വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ റബര്‍ കര്‍ഷകരും പദ്ധതിയുടെ പ്രയോജനം കരസ്ഥമാക്കേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു