Sun. May 19th, 2024

റെഡ് സല്യൂട്ട്: വിടവാങ്ങിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് അതികായന്‍, സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന്

By admin Oct 2, 2022 #news
Keralanewz.com

അന്തരിച്ച മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തി.

കോടിയേരിയുടെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍. മൃതദേഹം എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കും.

തലശേരി ടൗണ്‍ഹാളില്‍ ഇന്ന് (‍ഞായര്‍) ഉച്ചമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടിക വസതിയിലും പൊതുദര്‍ശനം. തിങ്കളാഴ്ച രാവിലെ 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്ബലത്ത് സംസ്കാരം.

കണ്ണൂര്‍ തലായി എല്‍.പി സ്കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16-ന് ബാലകൃഷ്ണന്‍ ജനിച്ചു. ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്.
വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. നാടിന്റെ പേരു തന്നെ സ്വന്തം പേരിനു പകരം വയ്ക്കാവുന്ന തലത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വളര്‍ന്നത് കണ്ണൂര്‍ തട്ടകത്തില്‍നിന്നാണ്. സ്കൂള്‍ പഠനകാലത്തുതന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ബാലകൃഷ്ണന്‍ സജീവമായി.
കോടിയേരി ജൂനിയര്‍ ബേസിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഇന്നത്തെ എസ്‌എഫ്‌ഐയുടെ ആദ്യരൂപമായ കെഎസ്‌എഫിന്റെ യൂണിറ്റ് സ്കൂളില്‍ ആരംഭിച്ച്‌ അതിന്റെ സെക്രട്ടറിയായി. അവിടെ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം.

രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പത്താം ക്ലാസിനുശേഷം തുടര്‍ന്നു പഠിക്കാന്‍ അയയ്‌ക്കാതെ വീട്ടുകാര്‍ ചെന്നൈയിലേക്കയച്ചു. അവിടെ ചിട്ടിക്കമ്ബനിയില്‍ രണ്ടു മാസം ജോലി ചെയ്‌തു. തിരിച്ചെത്തിയശേഷം മാഹി മഹാത്മാഗാന്ധി കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. 1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1970 ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലയളവില്‍ മാഹി മഹാത്മാഗാന്ധി കോളജ് യൂണിയന്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. 1970 ല്‍ തിരുവനന്തപുരത്ത് എസ്‌എഫ്‌ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973 ല്‍ കോടിയേരി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. അതേവര്‍ഷം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു.

പതിനാറാം വയസ്സില്‍ സി.പി.എം അംഗത്വം എടുത്ത കോടിയേരി പില്‍ക്കാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ണായകപദവികളില്‍ എത്തിച്ചേര്‍ന്നു. തലശ്ശേരിയില്‍നിന്ന് 5 തവണ നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായി.
പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായ കാലമായിരുന്നു അന്ന്. മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മില്‍ ഇടവേളകളില്ലാതെ കൊമ്ബുകോര്‍ത്തിരുന്ന കാലം. അന്ന് മധ്യസ്ഥന്റെ റോള്‍ കൂടി കോടിയേരി ഭംഗിയായി നിര്‍വഹിച്ചു.

2015-ലാണ് സി.പി.എം. സംസ്ഥാന സെക്രട്ടിറിപദത്തിലേക്ക് കോടിയേരി എത്തുന്നത്. പിണറായി വിജയന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കും കോടിയേരി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പാര്‍ട്ടിഭാരവാഹിത്വത്തിലേക്കും മാറി. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2018-ല്‍ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പാര്‍ട്ടിയിലും മുന്നണിയിലും രൂപംകൊണ്ട അസ്വാരസ്യങ്ങളെയും പ്രശ്നങ്ങളെയും ഏറ്റവും മികച്ചരീതിയില്‍ കോടിയേരി കൈകാര്യം ചെയ്തു.

കോടിയേരിക്ക് ആദ്യം ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കുന്നത് 2019-ലാണ്. അതിനിടെ മക്കളായ ബിനോയിക്കും ബിനീഷിനും എതിരായ കേസും നൂലാമാലകളും കോടിയേരിയെ രാഷ്ട്രീയമായും വ്യക്തിപരമായും ബാധിച്ചു. തുടര്‍ന്ന് 2020 നവംബര്‍ 13-ന് സി.പി.എം. സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം അവധിയെടുത്തു. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും സ്ഥിതിവീണ്ടും മോശമായതിന് പിന്നാലെ സ്ഥാനം ഒഴിയുകയായിരുന്നു.

സി.പി.എം. നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് കോടിയേരിയുടെ ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവര്‍ മക്കളും ഡോ. അഖില, റിനീറ്റ എന്നിവര്‍ മരുമക്കളുമാണ്

Facebook Comments Box

By admin

Related Post