കുറവിലങ്ങാട് :പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതി നൽകിയ കുടുംബശ്രീഅംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും മനുഷ്യവകാശ ലംഘനം നടത്തിയതായും പരാതി
രൂപശ്രീ കുടുംബശ്രീ അംഗമായ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടും ഭർത്താവും ചേർന്ന് കുടുംബശ്രീയുടെ ആന്തരിക നിക്ഷേപത്തിലും കോവിഡ് വായ്പ തിരിച്ചടവിലും സാമ്പത്തിക തിരിമറി നടത്തി പണം തട്ടിയെടുത്തു എന്ന് 10കുടുംബശ്രീ അംഗങ്ങൾ രേഖാമൂലം പരാതിപ്പെട്ടിരുന്നു
പരാതിക്കാരെ ഹിയറിംഗ് എന്ന പേരിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും പഞ്ചായത്തിലെ ഒരു ജീവനക്കാരിയുടെയും ശ്രമമാണ് നടന്നത്
ഈ പരാതി അന്വേഷിക്കാൻ എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്തിൽ ഫെബ്രുവരി 3 നു വിളിച്ചുവരുത്തി. രാവിലെ 11 മണി മുതൽ ഹിയറിങ്ങിന് പകരം ചോദ്യം ചെയ്യലാണ് നടത്തിയത് എന്ന് കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.തട്ടിപ്പിൽ പ്രതിയായ പഞ്ചായത്ത് പ്രസിഡണ്ടിനെ രക്ഷിച്ചെടുക്കുന്നതിന് വേണ്ടി ഭീഷണിപ്പെടുത്തി സ്വാധീനിക്കാനാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ ശ്രമം നടന്നത്.ഈ സമയമൊക്കെയും ആരോപണ വിധേയനായ പഞ്ചായത്ത് പ്രസിഡണ്ടിന്റ ഭർത്താവും പഞ്ചായത്തിൽ ഉണ്ടായിരുന്നു.
ഓഫീസ് ടൈം കഴിഞ്ഞു സന്ധ്യ മയങ്ങിയിട്ടും പഞ്ചായത്തിൽ തടഞ്ഞുവെച്ച് ഭീഷണി തുടരുന്ന സാഹചര്യത്തിൽ കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ ഭർത്താക്കന്മാരെ സഹായിത്തിനായി വിളിക്കുകയായിരുന്നു.ഇവർ വിളിച്ച് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. കുര്യനും സി.പി.എം ലോക്കൽ സെക്രട്ടറി സദാനശങ്കറും അംഗങ്ങളുടെ ഭർത്താക്കന്മാരോടൊത്ത് പ്രശ്നത്തിൽ ഇടപെടുകയും പരാതിക്കാരെ പഞ്ചായത്തിലെത്തി മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു
കുടുംബശ്രീ തട്ടിപ്പുകാരിയെ രക്ഷിക്കുന്നതിന് ഒത്താശ ചെയ്യുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിലുള്ളവരുടെ അന്വേഷണം നിഷ്പക്ഷമല്ലെന്നുംപക്ഷപാതമാണെന്നും പി.സി. കുര്യനും സദാനന്ദശങ്കറും പറഞ്ഞു.കുടുംബശ്രീ മേൽഘടകത്തിൽ ഇത് സംബന്ധിച്ച പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് കുടുംബശ്രീ അംഗങ്ങളുടെ തന്നെ മനുഷ്യവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെയും ചില ഭരണകക്ഷി മെമ്പർമാരുടെയും പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ല എന്നും , കുടുംബശ്രീ അംഗങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർ ഡാർലി ജോജി പറഞ്ഞു.
വ്യക്തമായ തെളിവുകൾ നിരത്തിയിട്ടുംപഞ്ചായത്ത് പ്രസിഡണ്ടിന് അനുകൂലമായി മൊഴികൾ മാറ്റി പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്നും ഞങ്ങൾ പറയുന്ന കാര്യങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്താതിരിക്കുകയാണെന്നും കുടുംബശ്രീ അംഗങ്ങൾ കൂട്ടിച്ചേർത്തു.