താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
മലപ്പുറം: താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പി.എ. മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്‌പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണം. രാഷ്ട്രീയ ധാർമികത എന്നത് സിപിഎമ്മിന്റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്തതുകൊണ്ട് ഈ ദുരന്തത്തിൽ ടൂറിസം മന്ത്രിയുടെ രാജി ഒന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.