കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ കാമുകനെ മരിച്ച നിലയിൽ കണ്ടെത്തി. ജിജി രാജ് (അപ്പു) ആണ് മരിച്ചത്. വൈറ്റിലയിലെ ഫ്ലാറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അനന്യയുടെ സംസ്കാര ചടങ്ങിന് പങ്കെടുത്ത ശേഷം ഇന്നലെയാണ് ഇയാൾ മടങ്ങി എത്തിയത്
അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസിന്റെ അന്വേഷണം ഇന്ന് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കാമുകനായ ജിജിരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ആലുവയിലുള്ള വാടക വീട്ടിലായിരുന്നു താമസം. ഇതിനിടെ രണ്ടു പേരും കഴിഞ്ഞ 15 ന് പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ഇതിനിടെ പഴയ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയ അനന്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച വ്യക്തമായ വിവരം പോലീസിന് ലഭിച്ചിരുന്നു
അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല.
ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ യടക്കം മൊഴി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.