ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നല്‍കി ഒതുക്കാനുള്ള നീക്കം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും. തന്നെ ഒഴിവാക്കിയതിന് പിന്നിൽ കെസി വേണുഗോപാലും, വി ഡി സതീശനുമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. പ്രധാനമായും അടുത്തവട്ടം കേരള മുഖ്യമന്ത്രി ആവുക എന്ന ചെന്നിത്തലയുടെ ലക്ഷ്യം ആണ് സതീശൻ വേണുഗോപാൽ സഖ്യം തകർത്തത്.
അടുത്ത വട്ടം ഭരണം കിട്ടിയാൽ വേണുഗോപാലും, സതീശനും മുഖ്യമന്ത്രി സ്ഥാനം പങ്കിട്ട് എടുക്കാനും ധാരണ ആയി. നിലവിൽ എ ഗ്രൂപ്പ് നാമാവശേഷം ആയതിനാൽ ആ പേടി ഇല്ല. കെ സുധാകരൻ ആവട്ടെ കെപിസിസി പ്രസിഡന്റ് സ്ഥാനം നൽകി ഒതുക്കിയേക്കുന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം ആവശ്യം ഉന്നയിക്കില്ല. മാത്രമല്ല കണ്ണൂർ സീറ്റിൽ എംപി യുമാണ് സുധാകരൻ.
തന്നെ അനുകൂലിക്കുന്ന എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട് ചെന്നിത്തല. എം ലിജു, ജോസഫ് വാഴക്കൻ എന്നിവർ ആണ് ചെന്നിത്തല ഗ്രൂപ്പിലെ പ്രധാന നേതാക്കൾ. ഉമ്മൻ ചാണ്ടി നയിച്ചിരുന്ന എ ഗ്രൂപ്പ് നിർജീവം ആയതിനാൽ, ഷാഫി പറമ്പിൽ, ടി സിദ്ദിഖ്, പിസി വിഷ്ണുനാഥ് തുടങ്ങിയവരെ തന്റെ പക്ഷത്തു ചേർക്കാൻ ഉള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. ചാണ്ടി ഉമ്മന്റെ നിലപാടും ആശ്രയിച്ചിരിക്കും ഈ നീക്കം വിജയിക്കുക. ഇവർ നാലു പേർക്കും മന്ത്രി സഭയിൽ പ്രധാന വകുപ്പ് നൽകാം എന്നതാണ് മുന്നോട്ട് വെക്കുന്നത്. എന്നാൽ ചെന്നിത്തലക്ക് ഈ നീക്കത്തിനു പാര ആവുക തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നീക്കങ്ങൾ ആവും. തന്റെ ആഭ്യന്തര മന്ത്രി സ്ഥാനം കളഞ്ഞ ചെന്നിത്തലയോട് കടുത്ത അമർഷം അദ്ദേഹത്തിനുണ്ട്.
പുതിയ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ച ഞായറാഴ്ചയും തിങ്കള്‍ ഉച്ചവരെയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ ചെന്നിത്തല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലാണ് ആദ്യ വെടിപൊട്ടിച്ചത്. ചെന്നിത്തലയ്ക്ക് പരാതിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരുടെ പ്രതികരണത്തിനു പിന്നാലെയാണ് ആറിനുശേഷം തുറന്നുപറയുമെന്ന ചെന്നിത്തലയുടെ പ്രതികരണം.