Kerala News

സഹകരണബാങ്ക് തട്ടിപ്പ്: അദാലത്തുമായി ബിജെപി,കരുവന്നൂര്‍ മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെസുരേഷ്ഗോപി പദയാത്ര നടത്തും

Keralanewz.com

തൃശ്ശൂര്‍:കരുവന്നൂര്‍ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതികളെ സംരക്ഷിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
എസി മൊയ്തീൻ ഇഡിക്ക് മുമ്ബില്‍ ഹാജരാകാതിരുന്നത് സിപിഎം നിര്‍ദ്ദേശത്തിനെ തുടര്‍ന്നാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതര്‍ കുടുങ്ങുമെന്ന് മനസിലാതു കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച്‌ കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന സിപിഐ ബോര്‍ഡ് മെമ്ബറുടെ വെളിപ്പെടുത്തല്‍ ഇതിന് അടിവരയിടുന്നതാണ്.

പാവപ്പെട്ടവരുടെ പണമാണ് സിപിഎം നേതാക്കള്‍ കൊള്ളയടിച്ചിരിക്കുന്നത്. സഹകരണമേഖലയെ തകര്‍ത്ത് കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. ഇഡിക്കെതിരെ സിപിഎം സമരം ചെയ്യുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ്. കോണ്‍ഗ്രസും സിപിഎമ്മും സഹകരണ അഴിമതിയിലും പരസ്പരം സഹകരിക്കുകയാണ്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടന്ന അഴിമതിക്കെതിരെ രണ്ട് ജില്ലകളില്‍ ബിജെപി സഹകരണ അദാലത്ത് നടത്തി കഴിഞ്ഞു. മറ്റ് ജില്ലകളിലും ബിജെപി സഹകരണ അദാലത്തുകള്‍ സംഘടിപ്പിക്കും. പണം നഷ്ടമായവര്‍ക്ക് നീതി ലഭിക്കും വരെ ബിജെപി പോരാടും. അഴിമതിക്കാരെ തുറങ്കിലടയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്ക് തട്ടിപ്പുകള്‍ക്കെതിരെ തൃശ്ശൂരില്‍ ബിജെപി സഹകാരി സംരക്ഷണ യാത്ര സംഘടിപ്പിക്കും.ഒക്ടോബര്‍ 2 ന് കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും.

Facebook Comments Box