ബുദ്ധൻ അഹിംസയ്ക്കും ക്രിസ്തു സ്നേഹത്തിനും നബി സാഹോദര്യത്തിനും പ്രാധാന്യം നല്‍കി. സമത്വത്തിനും അനുകമ്ബയ്ക്കും ഊന്നല്‍ നല്‍കിയ പതിതകാരുണികനായ ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിര്‍വാണ ദിനമാണ് നാളെ.
ഒരു ജ്ഞാനിക്ക് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ അവസ്ഥയാണ് സമാധി. ബ്രഹ്മസാക്ഷാത്‌കാരം കൈവരിച്ച് ലോകസംഗ്രഹ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഭൗതിക ശരീരം ഉപേക്ഷിച്ച് ബ്രഹ്മസ്വരൂപത്തില്‍ ലയിച്ചുകൊണ്ടാണ് ഗുരുദേവൻ മഹാസമാധി പ്രാപിച്ചത്. ഗുരുദേവൻ രോഗാതുരനായ അവസ്ഥയില്‍ മഹാത്മാ അയ്യൻകാളി ശിവഗിരിയിലെത്തി ആദരപൂര്‍വ്വം വന്ദിച്ചു. ‘നാം ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. ഇനി ഇൗ ശരീരത്തിന്റെ ആവശ്യമില്ല” ഗുരുദേവൻ അദ്ദേഹത്തോടു മൊഴിഞ്ഞു. സ്വാമി ധര്‍മ്മതീര്‍ത്ഥരോടും ‘നമുക്ക് യാതൊരു രോഗവുമില്ല. രോഗം ശരീരത്തിനാണ്” എന്ന് അരുളി.
അരുവിപ്പുറത്ത് ഒരു മഹാഗണി തൈ നട്ടുകൊണ്ട് ഭൈരവൻ ശാന്തി, കൊച്ചപ്പിപിള്ള (ശിവലിംഗദാസ സ്വാമികള്‍) നാണി ആശാൻ എന്നിവരോട് ‘ഇൗ മഹാഗണി പൂക്കുമ്ബോള്‍ നാം …. എന്ന് അര്‍ദ്ധോക്തിയില്‍ മൊഴിഞ്ഞു. ഗുരുദേവനെ സാമൂഹ്യ പരിഷ്കര്‍ത്താവും നവോത്ഥാന നായകനും മാത്രമാക്കുന്നവര്‍ ആ വിഭാഗത്തിലുള്ളവരാരും തീവ്രമായ തപശ്ചര്യാജീവിതം നയിച്ചവരല്ലെന്ന് അറിയണം.ലോകത്തെ പല മഹാആചാര്യന്മാരും ഋഷികളും ശരീരത്തിന് ഭവിച്ച രോഗങ്ങളെ അതിജീവിച്ച് കാലഗതി പ്രാപിച്ചവരാണ്. ഗുരുദര്‍ശനവും അരുളപ്പാടുകളും ഏവരുടെയും ജീവിതത്തെ ഉത്തരോത്തരം മനോഹരമാക്കുമെന്ന് പ്രത്യാശിക്കാം.