ഡല്‍ഹി: കര്‍ഷകരുടെ ട്രെയിൻതടയല്‍ സമരത്തെതുടര്‍ന്ന് രണ്ടാം ദിവസവും പഞ്ചാബിൽ ട്രെയിൻ ഗതാഗതം താറുമാറായി
അടുത്തകാലത്തുണ്ടായ പ്രളയംമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം തരണം ചെയ്യാൻ പാക്കേജ് പ്രഖ്യാപിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷ സമരം. മോഗാ, ഹോഷിയാര്‍പുര്‍, ഗുര്‍ദാസ്പുര്‍, ജലന്ധര്‍, സംഗ്രൂര്‍, പട്യാല, ഫിറോസ്പുര്‍, ഭട്ടിൻഡ, അമൃത്സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിച്ചെത്തിയ കര്‍ഷകര്‍ റെയില്‍ട്രാക്കുകളിലിരുന്ന് പ്രതിഷേധിച്ചു. ചണ്ഡീഗഢ്–- അംബാല ദേശീയപാതയും ഒരു സംഘം കര്‍ഷകര്‍ ഉപരോധിച്ചു.
90 എക്സ്പ്രസ് ട്രെയിനും 150 പാസഞ്ചര്‍ ട്രെയിനും സര്‍വീസ് റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ചിലത് വഴിതിരിച്ചുവിട്ടു. ശനിയാഴ്ചയും പ്രതിഷേധം തുടരുമെന്ന് കിസാൻ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാക്കള്‍ പറഞ്ഞു.
നഷ്ടപരിഹാര പാക്കേജിനുപുറമെ മിനിമം താങ്ങുവില നടപ്പാക്കുമെന്ന് നിയമപരമായ ഉറപ്പ് നല്‍കുക, ഡല്‍ഹിയിലും മറ്റും പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിൻവലിക്കുക, പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക–- തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിട്ടുണ്ട്.