ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി മൈതാനത്ത് ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ പാക് താരങ്ങള്‍ക്കെതിരെ ജയ് ശ്രീറാം മുദ്രാവാക്യം വിളി മുഴങ്ങിയ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി രാഷ്ട്രീയ പ്രമുഖരും ക്രിക്കറ്റ് പ്രേമികളുമടക്കം നിരവധി പേര്‍ രംഗത്ത് എത്തി.
കളി തുടങ്ങുന്നതിനുമുമ്പ് നടന്ന സംഗീത പരിപാടിയില്‍ ലൗഡ് സ്പീക്കറിലൂടെ ജയ് ശ്രീറാം ഗാനം മുഴങ്ങിയപ്പോള്‍ ഗാലറിയിലെ പതിനായിരങ്ങള്‍ ഏറ്റുപാടിയിരുന്നു. ഇത് മത്സരം ആരംഭിച്ചപ്പോഴും തുടര്‍ന്നു. അര്‍ധ സെഞ്ച്വറിക്കടുത്ത് പുറത്തായ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‍വാൻ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ താരത്തിനുനേരെ ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കുന്ന വിഡിയോ വൈറലാണ്.
69 പന്തില്‍ 49 റണ്‍സുമായി നില്‍ക്കെ ബുംറയുടെ പന്തിലായിരുന്നു താരം പുറത്തായത്. അതിനുമുമ്പ് പാക് നായകൻ ബാബര്‍ അസ്സം സ്റ്റേഡിയത്തിലേക്ക് വരുമ്പോഴും കൂട്ട പരിഹാസമുയര്‍ന്നു.
ഇരു സംഭവങ്ങള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതിഥിയെ ദൈവതുല്യരായി കാണുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും അവരെ ആദരിച്ചില്ലെങ്കിലും അവഹേളിക്കരുതായിരുന്നുവെന്നും ആരാധകര്‍ വ്യക്തമാക്കി.
ഇത്തരം പ്രവണത തുടർന്നാൽ വിദേശ രാജ്യങ്ങൾ ഇന്ത്യൻ മണ്ണിൽ മത്സരിക്കുന്നതിൽ വിമുഖത കാണിക്കാനും , സമാനമായ അനുഭവങ്ങൾ ഇന്ത്യൻ ടീമിന് വിദേശരാജ്യങ്ങളിൽ പോകുമ്പോൾ നേരിടേണ്ടിവരുമെന്നും പ്രമുഖർ പ്രതികരിക്കുകയുണ്ടായി.