ഡൽഹി : കോഴിക്കോട് വിമാന അപകടത്തില്‍ എയര്‍ ഇന്ത്യയ്ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ നോട്ടീസ്. പരിക്കേറ്റവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്.
അന്താരാഷ്ട്ര ഉടമ്ബടി അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്ന ഹരജിയിലാണ് നോട്ടീസ്.
2020 ആഗസ്ത് 7ന് കരിപ്പൂര്‍ സാക്ഷിയായത് കേരളം മുമ്ബ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു .നൂറിലേറെ പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ 21 പേരുടെ ജീവൻ പൊലിഞ്ഞു.അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂര്‍ വിമാനാപകടം. രാത്രി 7.40 ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍ പറന്നിറങ്ങുന്ന നിമിഷം. കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരില്‍ കൂടുതലും. പ്രതീക്ഷകളും സ്വപ്നങ്ങളുമായി 184 യാത്രക്കാര്‍ വിമാനത്തിലെ 6 ജീവനക്കാരും. ലാന്‍ഡിംഗിനായുള്ള പൈലറ്റിന്‍റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്‍റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. റണ്‍വേയില്‍ നിന്നും വിമാനം താഴ്ചയിലേക്ക് പതിച്ചു.
വിമാനം രണ്ടായി പിളര്‍ന്ന അപകടത്തില്‍ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരും ഇന്നും ചികിത്സയിലാണ്. പ്രദേശവാസികളുടെ അവസരോചിത ഇടപെടല്‍ ഒന്ന് മാത്രമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്.