Kerala News

വിഎസ്സിന്റെ വീട്ടിലെത്തി പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍

Keralanewz.com

തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഎസ്സിന്റെ തിരുവനന്തപുരം ലോ കോളേജിന് അടുത്തുള്ള വീട്ടില്‍ നേരിട്ടെത്തിയായിരുന്നു പിണറായി ആശംസകള്‍ അറിയിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു മുഖ്യമന്ത്രിയെത്തിയത്. വിഎസ്സിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ പിണറായി കുടുംബത്തിനോട് ചോദിച്ചറിഞ്ഞു.

തുടര്‍ന്ന് ജന്മദിന ആശംസ അറിയിച്ച ശേഷം മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. നേരത്തെ പ്രത്യേക ആശംസാ കുറിപ്പിലൂടെ മുഖ്യമന്ത്രി വിഎസ്സിന് ആശംസകള്‍ അറിയിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. മുഖ്യമന്ത്രി മറ്റൊരു പരിപാടിക്കായി പോകുന്നതിനിടെയാണ് വിഎസ്സിന്റെ വീട്ടിലെത്തിയത്. അതേസമയം മുഖ്യമന്ത്രി എത്തിയപ്പോള്‍ വിഎസ് ഉറക്കത്തിലായിരുന്നുവെന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍ അറിയിച്ചു. ഉറക്കമായതിനാല്‍ വിളിക്കേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആശംസകള്‍ അറിയിച്ചാല്‍ മതിയെന്ന് അദ്ദേഹം അറിയിച്ചുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും പിറന്നാള്‍ ആശംസയില്‍ പിണറായി കുറിച്ചിരുന്നു.

ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്ബ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വിഎസ്സ് എന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

1940 ല്‍ 17-ാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വി എസ് പിന്നീട് സി പി ഐ എം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. പുന്നപ്ര വയലാര്‍ സമര ഘട്ടത്തില്‍ തന്നെ ശ്രദ്ധേയനായിരുന്നു വി എസ് എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളില്‍ ആ സമരോത്സുകത പടര്‍ന്നു. തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും പിണറായി കുറിച്ചു.

Facebook Comments Box