Wed. May 8th, 2024

മലയാള സിനിമ ലോകത്ത് “ഋതുഭേദ കല്‍പന ചാരുത നല്‍കിയ ” പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു

By admin Aug 2, 2021 #news
Keralanewz.com

ചെന്നൈ:  ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മംഗളം നേരുന്നു എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ ‘ഋതുഭേദ കല്‍പന ചാരുത നല്‍കിയ’ എന്ന ഗാനവും വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ ‘പവനരച്ചെഴുതുന്നു കോലങ്ങളിന്നും’ എന്ന ഗാനവും മലയാളികള്‍ക്കു സുപരിചതമാണ്.

എറണാകുളം കാരയ്ക്കാട്ടു മാറായിൽ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി കലാലയ യുവജനോത്സവത്തിലൂടെയാണ് സംഗീതലോകത്തേക്ക് വരുന്നത്.

എം.ആർ. ശിവരാമൻ നായരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച കല്യാണി മേനോൻ 1973-ൽ തോപ്പിൽ ഭാസിയുടെ ‘അബല’യിൽ പാടിയാണു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. രാമു കാര്യാട്ടിന്റെ ദ്വീപ് (1977) എന്ന ചിത്രത്തിൽ എം.എസ്. ബാബുരാജ് സംഗീതം നൽകിയ ‘കണ്ണീരിൻ മഴയത്തും’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടി. ചെന്നൈയിൽ ജോലി നോക്കിയിരുന്ന കല്യാണി മേനോൻ വള്ളത്തോൾ സെന്ററിന്റെ ആഘോഷങ്ങളുടെ ഭാഗമായി ധനഞ്ജയന്റെ നാടകം ‘മഗ്ദലന മറിയ’ത്തിൽ പ്രവർത്തിച്ചു.

കെ. ബാലാജിയുടെ നല്ലതൊരു കുടുംബം (1979) എന്ന ചിത്രത്തിലെ ഇളയരാജ കമ്പോസ് ചെയ്ത ‘സെവ്വനമെ പൊൻമേഘമെ’ എന്ന ഗാനത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1980-കളുടെ തുടക്കത്തിൽ കല്യാണി ബാലാജിയുടെ ചില ചിത്രങ്ങളിൽ പാടി. സുജാതയിലെ (1980) ‘നീ വരുവൈയെന’ , സവാൽ (1981) ലെ’തന്നിയ പൊട്ട സന്തോഷം പിറക്കും’, വഴ്വെയ് മായം ( 1982) ‘എയ് രാജാവെ ഉൻ രാസാത്തി’, വിധി (1984) യിലെ ‘വിധി വരയൻപാധായി വാഴി’. മൂക്കുതി മീൻഗൽ എന്ന റീലിസ് ചെയ്യാത്ത സിനിമയിലെ ‘തെറിൽ വന്താൽ ദേവദൈ’ എന്ന ഗാനവും ശുഭ മൂഹുർത്തം (1983) സിനിമയിലെ ‘ഞാൻ ഇരവിൽ എഴുതും കവിതൈ മുഴുതും’ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

1990-കൾ മുതൽ എ.ആർ. റഹ്മാനുമായി ചേർന്ന് ആൽബങ്ങൾ ചെയ്തു. 1995-ൽ പുതിയ മന്നർഗൾ എന്ന ചിത്രത്തിൽ ‘വാടി സാത്തുകുടി’ 1995-ൽ രജനികാന്ത് അഭിനയിച്ച മുത്തു, മണിരത്നം സംവിധാനം ചെയ്ത അലെയ്പായുതെയുടെ ടൈറ്റിൽ ട്രാക്ക്, പാർതാലെ പരവസം (2001) സിനിമയിലെ ‘അധിസയാ തിരുമണം’ എന്ന ഗാനവും ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകൾക്ക് വേണ്ടിയും കല്യാണി പാടി. റഹ്മാന്റെ വന്ദേമാതാരം ആൽബത്തിലും കല്യാണി പാടിയുണ്ട് . കൂടാതെ ശ്രീനിവാസിന്റെ ഉസ്സെലെ എന്ന ആൽബത്തിലെ ഗോപാലകൃഷ്ണ ഭാരതിയുടെ ‘എപ്പോ വരുവരോ’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് ഉണ്ണികൃഷ്ണനോടോപ്പം കല്യാണി ആലപിച്ചിട്ടുണ്ട്.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ മകനാണ്. രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്റെ സംഗീത അധ്യാപികയുടെ വേഷമാണ് ചെയ്തത്. 2018-ൽ പുറത്തിറങ്ങിയ 96 ആണ് അവസാന ചിത്രം. ഗോവിന്ദ് വസന്ത ഈണമിട്ട ചിൻമയിക്കൊപ്പം ആലപിച്ച കാതലേ കാതലേ എന്ന ഗാനം വലിയ ഹിറ്റുകളിലൊന്നായി മാറി

Facebook Comments Box

By admin

Related Post