മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എൻആർഐ ക്വാട്ട തട്ടിപ്പ്, അർഹരായ വിദ്യാർഥികൾക്ക് അവസരം നിഷേധിക്കുന്നു; സുപ്രിംകോടതി
ന്യൂഡൽഹി : മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നോൻ റെസിഡന്റ് ഇന്ത്യൻ (എൻആർഐ) ക്വാട്ട തട്ടിപ്പെന്ന് സുപ്രിംകോടതി. എൻആർഐ ക്വാട്ടയിലൂടെ വരുന്ന വിദ്യാർഥികളെക്കാള്‍ മൂന്നു മടങ്ങ് മാർക്കുള്ള വിദ്യാർഥികള്‍ക്ക് അഡ്മിഷൻ ലഭിക്കുന്നില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശം നല്‍കി.
എൻആർഐ ക്വാട്ട സംബന്ധിച്ച പഞ്ചാബ് ഹൈക്കോടതി വിധി ശരിയാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. എൻആർഐ ക്വാട്ടക്കെതിരായ പഞ്ചാബ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികള്‍ പരിഹരിക്കാൻ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പരീക്ഷകളുടെ സുത്യാര്യമായ നടത്തിപ്പിന് നിർദേശങ്ങള്‍ മുന്നോട്ട് വച്ച് കോടതി എൻടിഎയുടെ ഘടനയിലെ പോരായ്മ പരിഹരിക്കാനും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവർത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജൻസിക്കും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയല്‍ പരിശോധന, സിസിടിവി നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി ഇതിനായി മാർഗരേഖയുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കാതിരുന്നതെന്നും കോടതി വിശദമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.