ആലപ്പുഴ: കുട്ടനാട് തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലൊരു ആത്മഹത്യയുണ്ടായിരുന്നു.
അന്ന് നിരവധി ഉറപ്പുകള്‍ കര്‍ഷകര്‍ക്ക് നല്‍കി. ഇപ്പാള്‍ വീണ്ടും സമാനമായ സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. കേരളത്തിലെ കര്‍ഷകര്‍ വലിയ ദുരിതത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നെല്ല് സംഭരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്നാണ് നടത്തുന്നത്. ഇതില്‍ കേന്ദ്രം നല്‍കാനുള്ള പണം നല്‍കിയെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബാങ്കുകള്‍ വായ്പ നല്‍കാൻ തയാറാകാത്തതിനെ തുടര്‍ന്ന് തകഴിയില്‍ കര്‍ഷകനായ പ്രസാദ് (56) വിഷം കഴിച്ച് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണ് എന്ന് ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മൂന്ന് ഏക്കറില്‍ കൃഷി നടത്തിവന്ന തനിക്ക് കൃഷി തുടര്‍ന്ന് നടത്തുന്നതിന് വളം വാങ്ങാനും മരുന്നടിക്കാനും ഒന്നും കൈയില്‍ പണമില്ല. വായ്പ എടുക്കുന്നതിന് ബാങ്കുകളെ സമീപിച്ചപ്പോള്‍ പി.ആര്‍.എസ് കുടിശ്ശിക ഉള്ളതിനില്‍ വായ്പ നല്‍കാൻ കഴിയില്ല എന്നാണ് അറിയിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
അവശനിലയില്‍ കണ്ട പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ല് സര്‍ക്കാറിന് കൊടുത്തതിന് സര്‍ക്കാര്‍ നല്‍കിയ തുകയാണ് പി.ആര്‍.എസ്. നെല്ല് സര്‍ക്കാറിന് സംഭരണത്തിനായി നല്‍കിയതിന്റെ രസീത് സര്‍ക്കാര്‍ നിര്‍ദേശിച്ച ബാങ്കില്‍ നല്‍കുമ്ബോള്‍ ബാങ്ക് നല്‍കിയ തുകയാണ് പി.ആര്‍.എസ് വായ്പ. ബാങ്ക് തുക നല്‍കുന്നത് വായ്പയായാണ്. ഈ തുക പിന്നീട് സര്‍ക്കാര്‍ ബാങ്കിന് നല്‍കുകയാണ് ചെയ്യുന്നത്.
തുക സര്‍ക്കാര്‍ ബാങ്കിന് നല്‍കാത്തതിനാല്‍ പി.ആര്‍.എസ്. തുക കര്‍ഷകന്റെ വായ്പാ കുടിശിഖ യായി ബാങ്ക് കണക്കാക്കുകയായിരുന്നു. അതിനാല്‍ തുടര്‍ന്ന് കൃഷിക്ക് വായ്പ അനുവദിക്കാൻ ബാങ്ക് കള്‍ തയാറായില്ല. ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക് എന്നിവയാണ് വായ്പ നിഷേധിച്ചത്. ജീവിക്കാൻ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ പറയുന്നു.