കൊച്ചി : ഇസ്രായേൽ ജോലി തട്ടിപ്പിനെക്കുറിച്ച് ജാഗ്രത വേണം ,25 മുതല്‍ 39 വയസുവരെയുള്ള യുവതീ യുവാക്കള്‍ക്ക് അവസരം; ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം’; ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈൻ പരസ്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈൻ വിസ കച്ചവട സംഘങ്ങളാണ് ഇസ്രയേയില്‍ ഒന്നേകാല്‍ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം നൽകി പരസ്യങ്ങള്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളംപേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വിസ നല്‍കുമെന്ന ഇസ്രയേല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് വിസ സംഘങ്ങള്‍ ഓണ്‍ലൈനില്‍ ആളുകളെ തേടി ഇറങ്ങിയത്. 25 മുതല്‍ 39 വയസുവരെയുള്ള യുവതീ യുവാക്കള്‍ക്കാണ് അവസരമെന്നാണ്പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. ചെറിയ തുകയായ നാലര ലക്ഷം രൂപ മുടക്കിയാല്‍ വിസ ലഭിക്കുമെന്നാണ് വാഗ്ദാനം. ഈ പണം വിസ ലഭിച്ചതിന് ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നും പരസ്യത്തില്‍ പറയുന്നു.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ നിയമിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ തൊഴിലന്വേഷകരെ തേടി ഇത്തരം സംഘങ്ങള്‍ സജീവമായത്. ഇതിന്റെ ചുവടുപിടിച്ച് എട്ടുമണിക്കൂര്‍ ജോലിയും ഒന്നേകാല്‍ലക്ഷം രൂപ ശമ്പളവും ലഭിക്കുമെന്നാണ് പരസ്യം നൽകിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകിയത്.