ഒരു ആര്‍ക്കിടെക്ച്റല്‍ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ മുംബൈയിലെ വീട്. പൂന്തോട്ടങ്ങളും അമ്ബതിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ പാര്‍ക്കിങ് സംവിധാനവുമുണ്ട് അതിനുള്ളില്‍.
2013-ല്‍ തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചെങ്കിലും ഇന്ത്യയില്‍ മറ്റൊരു ക്രിക്കറ്റ് താരത്തിനും ലഭിക്കാത്ത ഫാൻബേസാണ് സച്ചിനുള്ളത്. മുംബൈ സന്ദര്‍ശിക്കുന്ന ഏതൊരാളും സച്ചിന്റെ വീടിനുമുന്നിലെത്തി ചിത്രങ്ങള്‍ എടുക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.
24 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിനിടെ ലോകത്തിന്റെ നാനാഭാഗങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും വീട്ടിലെത്തുമ്ബോഴാണ് തനിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നതെന്ന് സച്ചിൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇതില്‍ തെല്ലും അതിശയിക്കാനില്ല. ഭക്തിയുടേയും സ്പോര്‍ട്സ്മാൻഷിപ്പിന്റേയും പ്രതീകമാണ് അദ്ദേഹത്തിന്റെ ഭവനം.
മുംബൈയുടെ പടിഞ്ഞാറൻ മേഖലയായ ബാന്ദ്രയിലെ പെറി ക്രോസ് റോഡില്‍ അറബിക്കടലിന് അഭിമുഖമായാണ് സച്ചിൻ തെൻഡുല്‍ക്കറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. 1926-ല്‍ പണി കഴിപ്പിച്ച ഈ വീട് വാര്‍ഡെൻ കുടുംബത്തില്‍ നിന്നും 2007-ലാണ് സച്ചിൻ വാങ്ങിയത്. ‘ഡോറാബ് വില്ല’ എന്നായിരുന്നു വീടിന്റെ ആദ്യത്തെ പേര്. 39 കോടിക്ക് വാങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വീട് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പുനര്‍നിര്‍മിക്കുന്നതിനായി ആര്‍ക്കിടെക്റ്റിനെ ഏല്‍പ്പിച്ചശേഷം 2011-ലാണ് സച്ചിനും കുടുംബവും ഇവിടേയ്ക്ക് താമസം മാറുന്നത്.
ആറായിരത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ബംഗ്ലാവ് മൂന്ന് നിലകളായാണ് പണിതിരിക്കുന്നത്. വിശാലമായ ടെറസും രണ്ട് ബേസ്മെന്റുകളും പുറത്തേക്കുള്ള ഏരിയയുമെല്ലാമുണ്ട് ഇവിടെ. വീടിന്റെ കവാടത്തില്‍ത്തന്നെ ജ്യോമെട്രിക് ഡിസൈനില്‍ പണിതിരിക്കുന്ന തടിയുടെ ഇരട്ട വാതിലുണ്ട്. ഈ ഡോറിന് ഇരുവശങ്ങളിലായും ധാരാളം ചെടികള്‍ ചട്ടികളില്‍ നിരത്തിവെച്ചിരിക്കുന്നു. ഗ്രാനൈറ്റിന്റെ നടകളിലൂടെയാണ് ഇവിടേയ്ക്കെത്തുന്നത്.
പെയിന്റിങുകളും ആര്‍ട്ട് പീസുകളും ഒപ്പം അദ്ദേഹത്തിനുലഭിച്ച അംഗീകാരങ്ങളുമെല്ലാം കൊണ്ട് അലംകൃതമാണ് വീടിനകം മുഴുവൻ. ആധുനികതയുടേയും പരമ്ബരാഗതശൈലിയുടേയും സംയുക്തസമ്മേളനമാണ് ഈ വീടിന്റെ ഇന്റീരിയറും ഡിസൈനുമെല്ലാം. ലിവിങ് ഏരിയയിലെ ഫര്‍ണിച്ചറുകള്‍ ആധുനികരീതിയിലുള്ളതാണ്. എന്നാല്‍ പരമ്ബരാഗത രീതിയിലുള്ള ആര്‍ച്ചുകളാണ് ഇതോടൊപ്പമുള്ളതെന്നും കാണാം. ന്യൂട്രല്‍ നിറങ്ങളിലെ ഭിത്തിയാണ്. എന്നാല്‍ ഇതിന് വിപരീതമായി പച്ച, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലെ പെയിന്റിങുകള്‍ ഭിത്തിയില്‍ തൂക്കിയിട്ടുണ്ട്.
കൊത്തിയെടുത്ത സീലിങും ഏറ്റവും മിനിമലായ വുഡണ്‍ ലാമ്ബുകളും അതിശയകരമായ മാര്‍ബിള്‍ ഫ്ളോറിങുമെല്ലാം ലിവിങ് റൂമിന്റെ പ്രത്യേകതയാണ്. അമൂല്യമായ പെയിന്റിങുകളുടെ കമനീയമായ ശേഖരം തന്നെയുണ്ട് സച്ചിന്റെ വീട്ടില്‍. എം.എഫ്. ഹുസ്സൈനെപ്പോലെയുള്ള കലാകാരന്മാരുടെ ധാരാളം പെയിന്റിങ്ങുകളാണ് അദ്ദേഹത്തിന്റെ ലിവിങ് റൂമില്‍ ഇടംപിടിച്ചിരിക്കുന്നത്. ലിവിങ് ഏരിയയോട് ചേര്‍ന്ന് തന്നെയാണ് ഡൈനിങ് ഏരിയയും. മഹാഗണിയില്‍ നിര്‍മിച്ച കസേരകളും തേക്കില്‍ നിര്‍മിച്ച ഡൈനിങ് ടേബിളുമാണ് ഇവിടുത്തെ പ്രധാന ഫര്‍ണിച്ചറുകള്‍.
ഈ വീട്ടില്‍ സച്ചിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടം പൂന്തോട്ടമാണ്. ഒഴിവുസമയങ്ങള്‍ സച്ചിൻ പ്രധാനമായും ചെലവഴിക്കുന്നത് ഇവിടെയാണ്. വിവിധ മരങ്ങളും ചെടികളും നട്ടുവളര്‍ത്തിയിരിക്കുന്ന ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. പൂന്തോട്ടത്തിന്റെ ഒരു ഭാഗത്തായി മേശയും കസേരകളും അടങ്ങുന്ന ഫര്‍ണിച്ചറും ക്രമീകരിച്ചിരിക്കുന്നു.
വീടിനുപിറകിലെ ടെറസിലേക്ക് കൂടി നീളുന്നതാണ് പൂന്തോട്ടം. പനയും വിവിധ വള്ളിച്ചെടികളുമെല്ലാം ഇവിടെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. യോഗ, ധ്യാനം എന്നിവയ്ക്കായുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.
മനംമയക്കുന്ന അടുക്കളയാണ് വീടിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. തെളിഞ്ഞ ഓറഞ്ച് നിറം നല്‍കിയ കാബിനുകള്‍, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കറുപ്പുനിറത്തോടുകൂടിയ ഗ്രാനൈറ്റാണ് കൗണ്ടറുകളില്‍ നല്‍കിയിരിക്കുന്നത്. വലിയ ജനലുകള്‍ അടുക്കളയ്ക്കുള്ളില്‍ വായുസഞ്ചാരവും സൂര്യപ്രകാശവും ഉറപ്പുവരുത്തുന്നു.