തിരുവനന്തപുരം: ‘കാതല്‍’ സിനിമക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിഷേധമുയർത്തി ഡെലിഗേറ്റുകൾ .
ഞായറാഴ്ച രാവിലെ 11.45ന് കൈരളി തിയറ്ററിലായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്.
രാവിലെ 10മുതല്‍ ക്യൂ നീണ്ടു. സര്‍വേഷൻ ചെയ്തവരെയും റിസര്‍വ് ചെയ്യാത്തവരില്‍ ചിലരെയും കടത്തിവിട്ടശേഷം ഒഫിഷ്യലുകള്‍ മുഖ്യകവാടം അടയ്ക്കുകയായിരുന്നു. ഇതോടെയാണ് വെയിലത്ത് മണിക്കൂറോളം ക്യൂനിന്നവര്‍ പ്രതിഷേധവുമായെത്തിയത്.
റിസര്‍വേഷൻ ചെയ്യാത്ത 30 ശതമാനം ഡെലിഗേറ്റുകള്‍ക്ക് തിയറ്ററുകളില്‍ സൗകര്യമൊരുക്കുമെന്ന് അക്കാദമി പറഞ്ഞെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് ആരോപണം.
ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനുശേഷം പുറത്തിറങ്ങിയ കാതലിന്‍റെ അണിയറ പ്രവര്‍ത്തകരെയും സംവിധായകൻ ജിയോ ബേബിക്കും എല്‍.ജി.ബി.ടി.ഐ.ക്യു പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കൈരളി തിയറ്ററിനു മുന്നില്‍ കേക്ക് മുറിച്ച് ചിത്രത്തിന്‍റെ വിജയം ആഘോഷമാക്കുകയും ചെയ്തു.