ചൈനീസ് സാന്പത്തികമേഖലയില്‍നിന്ന് നവംബറില്‍ ഉണര്‍വിന്‍റെ സൂചനകള്‍ പുറത്തുവന്നതിനൊപ്പം ജപ്പാനും മികവുകാട്ടുമെന്ന വിലയിരുത്തല്‍, ഏഷ്യൻ റബര്‍ മാര്‍ക്കറ്റുകള്‍ക്ക് പുതുജീവൻ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഉത്പാദനരാജ്യങ്ങള്‍.
പ്രമുഖ റബര്‍ അവധി വ്യാപാര കേന്ദ്രങ്ങളായ ജപ്പാൻ, സിംഗപ്പുര്‍, ചൈന എന്നിവിടങ്ങളില്‍ ഫണ്ടുകളും ഉൗഹക്കച്ചവടക്കാരും അവരുടെ വില്‍പ്പനത്തോതു കുറച്ച് പുതിയ ബൈയിംഗിനു നീക്കം നടത്താം. സാങ്കേതികമായി ജാപ്പനീസ് എക്സ്ചേഞ്ചില്‍ റബര്‍ ഓവര്‍ സോള്‍ഡായത് വില്‍പ്പനത്തോതു കുറയ്ക്കാൻ ഇടപാടുകാരെ പ്രേരിപ്പിക്കുന്നുണ്ട്.
ജപ്പാനില്‍ നവംബറില്‍ വാഹനവില്‍പ്പന ഉയര്‍ന്നത് റബറിന് അനുകൂലമാണ്. പുതിയ സാഹചര്യത്തില്‍ കയറ്റുമതി രാജ്യമായ തായ്‌ലൻഡ് ഷീറ്റിനും ലാറ്റക്സിനും ഡിമാൻഡ് ഉയര്‍ന്നാല്‍, അതിനനുസൃതമായി കന്പനികള്‍ കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളിലും പിടിമുറുക്കാം.
നാലാം ഗ്രേഡ് റബര്‍ വില ക്വിന്‍റലിന് 14,900 വരെ ഇടിഞ്ഞശേഷം വാരാന്ത്യം 15,100 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബര്‍ 15,000 രൂപയിലും.
അതേസമയം, ക്രിസ്മസ് വരെയുള്ള കാലയളവില്‍ വ്യവസായികള്‍ പരമാവധി റബര്‍ ശേഖരിക്കാൻ സാധ്യതയുണ്ടെങ്കിലും വില കാര്യമായി ഉയര്‍ത്താനിടയില്ല. ടാപ്പിംഗ് രംഗത്തെ ചലനങ്ങളെ വ്യവസായികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.