കല്ലുകള്‍കൊണ്ട് നിര്‍മിച്ച യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് അബുദാബി.
ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് അവിസ്മരണീയമായ സമ്മാനങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഇവിടെയുള്ള ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നൂറിലധികം വിദ്യാര്‍ഥികളാണ് സമ്മാനങ്ങളായി നല്‍കുന്ന ‘ചെറിയ നിധി’ കല്ലുകള്‍ക്ക് നിറം നല്‍കിക്കൊണ്ടിരിക്കുന്നത്. ബോചസന്‍വാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത(ബിഎപിഎസ്) ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിക്കുന്നത്.
കുട്ടികള്‍ മൂന്ന് മാസമായി എല്ലാ ഞായറാഴ്ചകളിലും കല്ലുകള്‍ക്ക് പെയിന്റ് ചെയ്യുന്ന സേവനത്തിനായി ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നിരുന്നു. ‘ചെറിയ നിധികള്‍’ എന്ന് വിളിക്കപ്പെടുന്ന ഈ സമ്മാനങ്ങളുടെ അവസാനവട്ട മിനിക്കുപണികള്‍ ചെയ്യുന്നതിലെ തിരക്കിലാണ് ഇപ്പോള്‍ ഈ വിദ്യാര്‍ഥികള്‍. 12കാരിയായ തിഥി പട്ടേല്‍ സുഹൃത്തിനൊപ്പമാണ് കല്ലുകളില്‍ നിറം ചേര്‍ക്കാന്‍ ക്ഷേത്രപരിസരത്ത് എത്തിയിരുന്നത്. ഇങ്ങനെയൊരു കാര്യം ചെയ്യുന്നതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് തിഥി പറഞ്ഞു.
”ക്ഷേത്രത്തിന്റെ പരിസരത്ത് ബാക്കിയായ കല്ലുകളും ചെറിയ കല്ലുകളും ഞങ്ങള്‍ ആദ്യം ശേഖരിച്ചു. ശേഷം അവ നന്നായി കഴുകിയെടുത്ത് മിനുസം വരുത്തി. ശേഷം അവയില്‍ പ്രൈമര്‍ അടിച്ച് മുകളില്‍ പെയിന്റ് ചെയ്യുകയായിരുന്നു. എല്ലാ കല്ലിന്റെയും ഒരു വശത്ത് പ്രചോദിപ്പിക്കുന്ന ഉദ്ധരണികള്‍ എഴുതിയിട്ടുണ്ട്. മറുഭാഗത്താകട്ടെ ക്ഷേത്രത്തിന്റെ ഒരു ഭാഗം വരച്ചിട്ടുണ്ട്,” വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തിഥി പറഞ്ഞു.
എട്ടുവയസ്സുകാരിയായ രേവ കാരിയ ഈ കല്ലുകള്‍ സമ്മാനപ്പെട്ടിയില്‍ അടുക്കിവയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു. ഈ കല്ലുകളെ ‘ചെറിയ നിധികളെന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും കാരണം കുട്ടികള്‍ തങ്ങളുടെ ചെറിയ വിരലുകള്‍ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നതെന്നും രേവ പറഞ്ഞു. ”ക്ഷേത്രത്തിലെ ആദ്യ സന്ദര്‍ശം എക്കാലത്തും ഓര്‍മിച്ചുവയ്ക്കുന്നതിന് ഈ കല്ലുകള്‍ സഹായിക്കും. എല്ലാ ആഴ്ചകളിലും എനിക്കും സുഹൃത്തുക്കള്‍ക്കും തങ്ങളുടെ ക്രിയാത്മകത പുറത്തെടുക്കുന്നതിനുള്ള ഒരു അവസരമായിരുന്നു അത്. എന്റെ ഒപ്പം എന്റെ മാതാപിതാക്കളും ഇവിടെ അവരാറുണ്ട്. അവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു തരാറുണ്ട്,”രേവ പറഞ്ഞു.
കല്ലുകളില്‍ നിറം ചാര്‍ത്തുന്നത് ഏതാനും ആഴ്ചകള്‍ കൂടെ തുടരുമെന്നും ആദ്യമാസങ്ങളില്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ഇത് സമ്മാനിക്കുമെന്നും മറ്റൊരു വിദ്യാര്‍ഥിയായ ആര്‍ണവ് ഥക്കാര്‍ പറഞ്ഞു. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്ക് സമീപം അബു മുറൈഖിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 2019-ലാണ് ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. യുഎഇ സര്‍ക്കാരാണ് ക്ഷേത്രത്തിനുള്ള ഭൂമി ദാനം ചെയ്തത്. 25,000 കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള വിദഗ്ധരായ ശില്‍പ്പികളാണ് കല്ലുകള്‍ കൊത്തിയെടുത്തത്.
പിങ്ക് നിറമുള്ള ഈ കല്ലുകള്‍ വടക്കന്‍ രാജസ്ഥാനില്‍ നിന്ന് അബുദാബിയിലേക്ക് കയറ്റി അയക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനം ചൊവ്വാഴ്ച ആരംഭിക്കും. ഫെബ്രുവരി 14-നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. അബുദാബിയിലെ സയേദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍വെച്ച് ഇന്ത്യന്‍ പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഏകദേശം 3.5 മില്ല്യണ്‍ ഇന്ത്യക്കാരാണ് യുഎഇയില്‍ ഉള്ളത്.