500 കിലോമീറ്റർ അകലെയുള്ള റെസ്റ്റോറൻ്റില്‍ നിന്ന് ഓർഡർ ചെയ്ത കബാബ് 30 മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്തതിനെ തുടർന്ന് സൊമാറ്റോക്കെതിരെ പരാതിയുമായി യുവാവ്.
സൗരവ് മാള്‍ എന്ന 24 കാരൻ തൻ്റെ ലൊക്കേഷനില്‍ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ലഖ്നൌവിലുള്ള ഒരു റസ്റ്റോറന്റില്‍ നിന്നാണ് കബാബ് ഓർഡർ ചെയ്തത്. എന്നാല്‍ വെറും അര മണിക്കൂറിനുള്ളില്‍ ഓർഡർ എത്തിച്ചു നല്‍കിയതില്‍ സംശയം പ്രകടിപ്പിച്ച യുവാവ് സൊമാറ്റോയുടെ സേവനത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
സൊമാറ്റോയില്‍ മൂന്ന് വിഭവങ്ങള്‍ ഡല്‍ഹിയിലെ റസ്റ്റോറന്റില്‍ നിന്നും ഒരെണ്ണം ലഖ്‌നൗവില്‍ നിന്നുമാണ് സൗരവ് ഓർഡർ ചെയ്തത്. ജമാ മസ്ജിദില്‍ നിന്ന് ‘ചിക്കൻ കബാബ് റോള്‍’, കൈലാഷ് കോളനിയില്‍ നിന്ന് ‘ട്രിപ്പിള്‍ ചോക്ലേറ്റ് ചീസ് കേക്ക്’, ജംഗ്പുരയില്‍ നിന്ന് ‘വെജ് സാൻഡ്‌വിച്ച്’, ലഖ്‌നൗവില്‍ നിന്ന് ‘ഗലാട്ടി കബാബ്’ എന്നിവയായിരുന്നു ഓർഡർ നല്‍കിയ വിഭവങ്ങള്‍. യുവാവിന്റെ താമസ സ്ഥലത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഡല്‍ഹിയിലെ റസ്റ്റോറന്റുകള്‍.
എന്നാല്‍ ഡെലിവറി ചെയ്ത ഭക്ഷണം താൻ ഓർഡർ ചെയ്ത സ്ഥലത്തുനിന്നല്ലെന്നും മറിച്ച് സൊമാറ്റോ വെയർഹൗസുകളില്‍ സൂക്ഷിച്ച ഭക്ഷണമാണ് എത്തിച്ചു നല്‍കിയതെന്നും സൗരവ് പറയുന്നു. കൂടാതെ സൊമാറ്റോയുടെ ലെജൻഡ്‌സ് സബ്-സർവീസ് വഴിയാണ് യുവാവ് ഭക്ഷണം ഓർഡർ ചെയ്തത്. എന്നാല്‍ സൊമാറ്റോ ലെജൻഡ്‌സ് സബ്-സർവീസിന് കീഴില്‍ ഓർഡർ നല്‍കുന്ന ഭക്ഷണം അടുത്തദിവസം മാത്രമേ ഉപഭോക്താവിന് ലഭിക്കൂ എന്ന് 2022- ല്‍ സൊമാറ്റോയുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ലഖ്‌നൗ, ജയ്പൂർ, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങി വിവിധ നഗരങ്ങളില്‍ നിന്ന് ദൂരപരിധി പരിഗണിക്കാതെ തന്നെ ഭക്ഷണം എത്തിച്ചു നല്‍കുന്ന ലെജൻഡ്‌സ് സർവീസിനെതിരെയാണ് യുവാവിന്റെ പരാതി. പ്രമുഖ റെസ്റ്റോറൻ്റുകളില്‍ നിന്ന് ചൂടുള്ളതും പുതിയതുമായ ഭക്ഷണം നല്‍കുമെന്നാണ് സൊമാറ്റോയുടെ “ലെജൻഡ്‌സ്” സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ അത് സാധ്യമാകാത്തത് കൊണ്ട് തന്നെ ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയണമെന്നാണ് യുവാവിന്റെ ആവശ്യം. അഭിഭാഷകരായ അനുരാഗ് ആനന്ദ്, ബിയാങ്ക ഭാട്ടിയ, ടിഷാംപതി സെൻ എന്നിവർ സൗരവിന് വേണ്ടി കോടതിയില്‍ ഹാജരായി.