വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും അതില്‍ കാലതാമസം വരുത്തരുതെന്നും വയനാട് എംപി രാഹുല്‍ ഗാന്ധി.
വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദർശിക്കുകയും അവലോകന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബന്ധുക്കള്‍ക്ക് വേഗം തന്നെ നഷ്ടപരിഹാരം നല്‍കണം. കാലതാമസം വരുത്തരുത്. ആർആർടി സംഘങ്ങളുടെ എണ്ണം കൂട്ടണം. അവർക്കു ദൗത്യത്തിന് ആവശ്യമായ കാര്യങ്ങള്‍ നല്‍കണം. കേരള – തമിഴ്നാട് – കർണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതാക്കുന്നതിനായി ശ്രമിക്കും. വയനാട് മെഡിക്കല്‍ കോളജിന്റെ വികസനം സാധ്യമാക്കുന്നതില്‍ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ആളുകള്‍ക്കു ജീവൻ നഷ്ടമായിട്ടും മികച്ചൊരു മെഡിക്കല്‍ കോളജ് ഇവിടെയില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ചു കത്തുനല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.