International NewsReligion

ഡ്രോണുകള്‍ക്കും ഫോണുകള്‍ക്കും വിലക്ക്, ധരിക്കേണ്ടത് ഇത്തരത്തിലുളള വസ്ത്രങ്ങള്‍, ബാപ്‌സ് ഹിന്ദു മന്ദിറിലെത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Keralanewz.com

ദുബായ്: കഴിഞ്ഞ മാസം ആദ്യത്തോടെയാണ് യുഎയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ഇതോടെ മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യ ഹിന്ദുക്ഷേത്രമായി ബാപ്‌സ് മാറിയിരുന്നു. ഇപ്പോഴിതാ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുകൊടുത്തിരിക്കുകയാണ്.

ഹിന്ദുക്കളുള്‍പ്പടെ എല്ലാ മതവിശ്വാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം സാദ്ധ്യമാണ്. വിപുലമായ സജീകരണങ്ങളാണ് സന്ദർശകർക്കായി ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ഒരുക്കിയിരിക്കുന്നത്. അതേസമയം,ക്ഷേത്രത്തിലെത്തുന്നവർ പാലിക്കേണ്ട ചില നിബന്ധനകളും അധികൃതർ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഇവ പാലിച്ചില്ലെങ്കില്‍ കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വിശ്വാസികളെ ഓർമപ്പെടുത്തിയിട്ടുണ്ട്.

പ്രധാനപ്പെട്ട നിബന്ധനകള്‍ ഇവയാണ്

1. സന്ദർശകർ ലളിതമായ വസ്ത്രങ്ങള്‍ ധരിക്കണം.
സന്ദർശകർ കൈമുട്ടുകളും തോള്‍ഭാഗവും പൂർണമായും മറയ്ക്കുന്ന തരത്തിലുളള വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സുതാര്യമായതോ ഇറുകിയതോ ആയ വസ്ത്രങ്ങള്‍ ധരിക്കാൻ പാടില്ല. ക്ഷേത്രത്തിന്റെ ആശയങ്ങള്‍ക്കെതിരായ തരത്തിലുളള മുദ്രാവാക്യങ്ങളോ ഡിസൈനുകളോ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ പൂർണമായും വിലക്കിയിട്ടുണ്ട്.

2. ക്ഷേത്രത്തില്‍ വളർത്തുമൃഗങ്ങള്‍ക്ക് പ്രവേശനമില്ല.
സന്ദർശകർ വളർത്തുമൃഗങ്ങളുമായി ക്ഷേത്രത്തില്‍ എത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

3. പുറത്ത് നിന്നുളള ഭക്ഷണമോ പാനീയമോ കൊണ്ടുവരാൻ അനുമതിയില്ല.
സന്ദർശകർക്കാവശ്യമായ ഭക്ഷണങ്ങള്‍ ക്ഷേത്ര കൗണ്ടറില്‍ നിന്നോ ഓണ്‍ലൈൻ സൗകര്യങ്ങളിലുടെയോ ലഭ്യമാകും.

4. ഡ്രോണുകള്‍ക്ക് വിലക്ക്
ക്ഷേത്രത്തിനുളളിലോ പരസരത്തോ ഡ്രോണുകള്‍ പൂർണമായും വിലക്കിയിട്ടുണ്ട്.

5. കുട്ടികള്‍ മാതാപിതാക്കളോടൊപ്പമോ മുതിർന്നവർക്കൊപ്പമോ മാത്രം എത്തുക.

6. സന്ദർശകർക്ക് ക്ഷേത്രത്തിലേക്ക് പഴ്സുകളും ചെറിയ ബാഗുകളും കൊണ്ടുവരാം. വലിയ ബാഗുകള്‍ നിരോധിച്ചിട്ടുണ്ട്.

7. ആയുധങ്ങള്‍ക്ക് വിലക്ക്
സന്ദർശകർക്ക് മെറ്റല്‍ ഡിക്റ്ററിന്റെ പരിശോധയ്ക്ക് ശേഷമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുളളൂ. അതിനാല്‍ ഇരുമ്ബുള്‍പ്പടെ ലോഹങ്ങളുപയോഗിച്ച്‌ നിർമിച്ച ആയുധങ്ങള്‍ ക്ഷേത്രത്തിനകത്ത് നിരോധിച്ചിട്ടുണ്ട്.

8. പുകയില ഉല്‍പ്പന്നങ്ങളും പുകവലിയും നിരോധിച്ചിട്ടുണ്ട്.

9. മദ്യപാനം പൂർണമായും നിരോധിച്ചിട്ടുണ്ട്.

10. സന്ദർശകർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അത് പരിഹരിക്കാൻ പ്രത്യേക ജീവനക്കാരുണ്ട്.

11. സന്ദർശകർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ഷൂസ് ഉപയോഗിക്കാൻ പാടില്ല.

12. മൊബൈല്‍ ഫോണ്‍ ഉപയോഗം.
ക്ഷേത്രത്തിന് പുറത്ത് ചിത്രങ്ങള്‍ പകർത്തുന്നതിനും വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാം. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഭക്തരുടെ സൗകര്യം പരിഗണിച്ച്‌ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

13. വീല്‍ചെയർ സൗകര്യം ലഭ്യമാണ്.

14. നിശബ്ദത പാലിക്കുക

ക്ഷേത്രപൂ‌ജകള്‍ക്കോ മറ്റുളള സന്ദർശകർക്കോ ശല്യമാകുന്ന തരത്തില്‍ ശബ്ദമുണ്ടാക്കരുത്,

15. ക്ഷേത്രത്തിലുളള പെയിന്റിംഗുകളും ലിഖിതങ്ങളും നശിപ്പിക്കരുത്.

16. വിഗ്രഹങ്ങളെ ബഹുമാനിക്കുക.

17. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്ബോള്‍ വ്യക്തി ശുചിത്വം പാലിക്കുക.

18. ക്ഷേത്രത്തിനുളളിലോ പരിസരങ്ങളിലോ അനാവശ്യമായി ചമരിലോ മറ്റുഭാഗങ്ങളിലോ യാതൊന്നും എഴുതിവയ്ക്കുകയോ വൃത്തികേടാക്കുകയോ ചെയ്യരുത്,

19. ഫോട്ടോഗ്രാഫി
വാണിജ്യേതര ആവശ്യങ്ങള്‍ക്കായി ചിത്രങ്ങളും വീഡിയോകളും പകത്താം. മറ്റുളള ആവശ്യങ്ങള്‍ക്കാണെങ്കില്‍ press@mandir.ae എന്ന സൈറ്റിലൂടെ അനുമതി തേടേണ്ടതാണ്‌.

20. വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലെ എല്ലാവിധത്തിലുളള പൂജകള്‍ക്കും ചടങ്ങുകള്‍ക്ക് പങ്കെടുക്കാം.

Facebook Comments Box