പാലക്കാട്: പൗരത്വഭേദഗതി വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ആർഎസ്‌എസ് അജന്‍ഡയാണ് രാജ്യത്ത് ബിജെപി നടത്തുന്നത്. രാജ്യത്തെ മൂല്യങ്ങളെല്ലാം തകർക്കുകയാണെന്നും മോദിയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ആഭ്യന്തര ശത്രുക്കള്‍ ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകളുമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പട്ടാമ്ബിയില്‍ നടന്ന എല്‍ഡിഎഫ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി സിഎഎക്കെതിരായ സമരത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട ഏതെങ്കിലും കോണ്‍ഗ്രസുകാരുണ്ടോ എന്നും ചോദിച്ചു. കുറ്റപത്രത്തില്‍ സീതാറാം യെച്ചൂരിയുടെ പേരുണ്ട്. ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍റെ പേരുണ്ടോ? കോണ്‍ഗ്രസിനെ വിമർശിക്കുന്നതില്‍ രാഹുലിന് പരാതിയുണ്ട്. സ്വന്തം ആളുകള്‍ പ്രക്ഷോഭത്തിലുണ്ടായിരുന്നുവെന്ന് രാഹുലിനു പറയാനാകുമോ എന്നും പിണറായി കൂട്ടിച്ചേർത്തു.
സിഎഎയെപ്പറ്റി രാഹുല്‍ ഒരക്ഷരം സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസിന്‍റെ ധർമം സംഘപരിവാറിനൊപ്പം നില്‍ക്കലാണോ? മതനിരപേക്ഷമെന്ന് പറയുന്ന കോണ്‍ഗ്രസിനു എന്തുകൊണ്ടാണ് സംഘപരിവാർ മനസിനോട് യോജിപ്പ്? കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശത്തിന്‍റെ ഭാഗമായാണ് കേരളത്തിലെ കോണ്‍ഗ്രസ് സിഎഎക്കെതിരായ സമരത്തില്‍ നിന്നും പിൻവാങ്ങാൻ കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.