കൊച്ചി പനമ്ബള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളില്‍; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയില്‍ സമീപത്തെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ്
കൊച്ചി: എറണാകുളം പനമ്ബള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.
ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള ഫ്‌ളാറ്റില്‍നിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ് അറിയിച്ചു. ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു.
സമീപത്തുള്ള ഫ്‌ളാറ്റില്‍നിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. രാവിലെ എട്ടേകാലോടെയാണു സംഭവം. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവർ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്നത് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
21 ഫ്‌ളാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതില്‍ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവർ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളില്‍ വന്നിട്ടുണ്ടോ എന്നും ജോലിക്കാർ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു.
ഈ അടുത്ത പ്രദേശങ്ങളില്‍ ഗർഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവർത്തക പൊലീസിനോട് പറഞ്ഞു. ഫ്‌ളാറ്റില്‍ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നല്‍കി. സംഭവത്തില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്നവരില്‍ നിന്നും മറ്റു സമീപ വാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.