തൊടുപുഴ: സംസ്ഥാനത്ത് എട്ട് ലക്ഷം ചെറുകിട കർഷകർക്ക് റബ്ബർ കൃഷിയുമായി മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് റബർ കർഷകർക്ക് ഉത്പാദന ബോണസ് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ ആവശ്യപ്പെട്ടു. റബർ മരത്തിന് തുരിശ് അടിക്കൽ , വളം ഇടീൽ, തുടങ്ങിയ സംരക്ഷണ ജോലികൾ സാമ്പത്തിക പ്രതിസന്ധി മൂലം കർഷകർ നിർത്തിവച്ചിരിക്കുകയാണ്. ഈ നടപടി ഉത്പാദനത്തെയും റബർ മരങ്ങളുടെ ആയുസ്സിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
റബർ തോട്ടങ്ങൾ റീ പ്ളാന്റ് ചെയ്യുന്നതിന് കർഷകർ താല്പര്യപ്പെടുന്നില്ല. പ്ലാൻ റിങ് ചിലവ് ഭീമമായി വർധിച്ചിരിക്കുന്നതാണ് കാരണം. റബർ കർഷകർക്ക് പ്രോത്സാഹനം നൽകിയാൽ ഉൽപാദനം ഗണ്യമായി വർദ്ധിക്കുമെന്ന് മാത്രമല്ല റബറിന്റെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തതയിൽ എത്തുകയും ചെയ്യും. റബർ ബോർഡിനെ പ്രവർത്തനക്ഷമമാക്കി കർഷകർക്ക് സഹായം റബർ ബോർഡ്ഡ് വഴി എത്തിക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അഗസ്റ്റിൻ ആവശ്യപ്പെട്ടു
റബർ വില 250 രൂപയാക്കി ഉയർത്തുകയോ കിലോഗ്രാമിന് 50 രൂപയെങ്കിലും ഉല്പ്പാദന ബോണസായി നൽകുകയും ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ടാപ്പിംഗ് തൊഴിലാളികൾക്ക് പ്രായപരിധി നോക്കാതെ ക്ഷേമ പെൻഷനും, ഭക്ഷ്യക്കിറ്റും നൽകി സഹായിക്കുവാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് അഗസ്റ്റിൻ വട്ടക്കുന്നേൽ ആവശ്യപ്പെട്ടു