Kerala NewsPolitics

അച്ചടക്കത്തിൻ്റെ വാളുയർത്തി തന്നെ ഭയപ്പെടുത്തേണ്ട’, കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമുണ്ടെന്ന് സന്ദീപ്

Keralanewz.com

തൃശൂർ: പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവർത്തിച്ച് സന്ദീപ് വാര്യർ. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ക്രിയാത്മക നിർദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.

പക്ഷേ പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ലെന്നും സന്ദീപ് വാര്യർ

സന്ദീപ് വാര്യയുടെ വാക്കുകള്‍:

സംഘടനയില്‍ ഒരാള്‍ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്‌താവനകള്‍ വരുമ്ബോള്‍ വലിയ സങ്കടം ഉണ്ട്. ഒരാള്‍ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്ത് നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്.

ഞാൻ പരാതി ഉന്നയിച്ച ആളാണ്. കാര്യങ്ങള്‍ മനസിലാക്കി തിരിച്ച്‌ വരണം എന്ന് പറയുമ്ബോള്‍ എന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്. ഈ പ്രശ്‌നം ആദ്യം അഞ്ചുദിവസം ആരോടും പറയാതിരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നില്‍ വച്ച്‌ സഹപ്രവർത്തകനെ അവഹേളിച്ചുകൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാദ്ധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടത്.

സാമാന്യ നീതി കാണിക്കുന്നതിന് പകരം ഉത്തരവിടുന്നത് പോലെ നിങ്ങള്‍ പ്രചരണത്തില്‍ വന്ന് പങ്കെടുത്താല്‍ മതിയെന്നാണ് പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന് പറഞ്ഞ് ഇന്നേവരെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന് ബിജെപി പ്രവർത്തകർ പറയട്ടെ. തന്റെ പ്രശ്‌നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബിജെപിയുടെ വൈസ് പ്രസിഡന്റായ രഘുനാഥ് ആണ്. കെ സുരേന്ദ്രനെതിരെ ഞാൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല.

വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കുമ്ബോഴും പാലക്കാട്ടെ സ്ഥാനാർത്ഥിക്ക് വേണ്ടി ഗൃഹസമ്ബർക്കം നടത്തിയ ആളാണ് ഞാൻ. ഉന്നയിച്ച വിഷയങ്ങളില്‍ ഞാൻ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്ബോള്‍ അഭിമാനം പണയം വച്ച്‌ അവിടേക്ക് തിരിച്ചുപോകാൻ സാദ്ധ്യമല്ല എന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നു. എന്റെ മുറിവുകള്‍ക്ക് മേല്‍ മുളകരച്ചുതേക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുന്നു. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ബിജെപി പ്രവർത്തകനായി നാട്ടില്‍ തുടരും.

കൃഷ്ണകുമാർ തോറ്റാല്‍ എന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നു എന്ന് സംശയിക്കുന്നു. ജയിക്കാൻ ആണെങ്കില്‍ ശോഭാസുരേന്ദ്രനോ കെ സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അനായാസം വിജയിക്കാൻ ഇവരിലൊരാള്‍ വന്നാല്‍ സാധിക്കുമായിരുന്നു. സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാർത്ഥി വന്നാല്‍ പാർട്ടിക്ക് ഗുണകരമാവില്ല എന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിന് മുറിവ് പറ്റി നില്‍ക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. മുറിവുകള്‍ക്കുമേല്‍ മുളകരച്ച്‌ തേയ്‌ക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് എന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടത്.

Facebook Comments Box