Sun. Apr 28th, 2024

കേന്ദ്ര ബജറ്റ് നിർദേശം പ്രവാസികൾക്ക് വൻ തിരിച്ചടി. നാട്ടിൽ നിന്ന് വിദേശത്തേക്ക് പണമയയ്ക്കാൻ 20% നികുതി. MP മാർ അടിയന്തിരമായി ഇടപെടണെമെന്ന ആവശ്യവുമായി പ്രവാസി സമൂഹം

Keralanewz.com

വിദേശത്തേക്ക് പണം അയക്കുമ്പോൾ മുഴുവൻ തുകക്കും സ്റോതസിൽ തന്നെ 20 ശതമാനം നികുതി പിരിക്കാൻ ഇന്ത്യൻസർക്കാരിന്റെ പുതിയ തീരുമാനം. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് Tax collected at the source (TCS) എന്ന പേരിലുള്ള നിർദ്ദേശങ്ങളിലെ ഈ മാറ്റങ്ങളുള്ളത്. വിദ്യാഭ്യാസ ചെലവുകൾക്കോ, ചികിത്സക്കോ അല്ലാതെ മറ്റാവിശ്യങ്ങൾക്കായി അയക്കുന്ന പണത്തിനെല്ലാം ഇത്തരത്തിൽ 20 ശതമാനം നികുതി നൽകണം.
കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും. നാട്ടിലെ സമ്പാദ്യം കൊണ്ടുവന്ന് ബ്രിട്ടനിലും, കാനഡയിലും , ആസ്ട്രേലിയയിലും, ന്യുസിലൻഡിലും, ജർമ്മനിയിലുമൊക്കെ വീടു വാങ്ങി സ്ഥിര താമസമാക്കാൻ ശ്രമിക്കുന്നവർക്ക് ഈ നികുതി നിർദേശം നൽകുന്ന തലവേദന ചെറുതാവില്ല. വർഷാവസാനം നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ മാത്രമാകും ഇങ്ങനെ പിടിച്ചുവെക്കുന്ന 20 ശതമാനം തുക അർഹരെങ്കിൽ തിരികെ ലഭിക്കുക.
പാൻ കാർഡ് ലഭ്യമാക്കുകയാണെങ്കിൽ അയക്കുന്നതുകയുടെ 20 ശതമാനവും, പാൻ കാർഡ് ഇല്ലെങ്കിൽ 40 ശതമാനവും ഇത്തരത്തിൽ നികുതി പിടിച്ചു വെക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യാക്കാർക്ക് വിദേശത്തേക്ക് പണം അയക്കാൻ അനുവദിക്കുന്ന പദ്ധതിയായ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിനാണ് (LRS) പുതിയ നികുതിഭാരം ഏർപ്പെടുത്തുന്നത്.
വിദേശത്തേക്ക് യാത്ര പോകുന്നതിനോ, കുടിയേറ്റത്തിനോ, ബന്ധുക്കൾക്ക് നൽകുന്നതിനോ,ചികിത്സക്കോ, പഠനത്തിനോ പണമയക്കുന്നത് LRS പ്രകാരമാണ്. നിലവിലുള്ള നിയമ പ്രകാരം ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെ വിദേശത്തേക്ക് അയക്കുമ്പോൾ നികുതി നൽകേണ്ടതില്ലായിരുന്നു. 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകക്ക് 5 ശതമാനം മാത്രമായിരുന്നു നികുതി ഇതാണ് 20 ശതമാനമായി വർദ്ധിക്കുന്നത്.
പുതിയ ബജറ്റ് നിർദേശം അനുസരിച്ച് വിദ്യാഭ്യാസത്തിനും ചികിത്സക്കും അല്ലാതെ മറ്റെന്ത് ആവശ്യത്തിന് വിദേശത്തേക്ക് പണമയച്ചാലും, അയക്കുന്ന ആകെ തുകയുടെ 20 ശതമാനം നികുതിയായി നൽകണം’ ഏഴു ലക്ഷം വരെയുള്ള തുകക്ക് ഇളവ് നൽകിയിരുന്നത് എടുത്തു മാറ്റി. അയയ്ക്കുന്നത് എത്ര ചെറിയ തുകയാണെന്നങ്കിലും അതിൻ്റെ 20 ശതമാനം നികുതിയായി കെട്ടിവയ്ക്കേണ്ടി വരുമെന്ന് ചുരുക്കം.
പാൻ കാർഡ് സമർപ്പിച്ചില്ലെങ്കിൽ ഇങ്ങനെ കെട്ടി വയ്ക്കേണ്ട തുക 40 ശതമാനമാകും.വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്ന ധനകാര്യ സ്ഥാപനമാണ് ഈ നികുതി പിടിച്ച് സർക്കാരിലേക്ക് നൽകേണ്ടത്.വിദ്യാഭ്യാസത്തിനോ, ചികിത്സക്കോ ആണ് പണം അയക്കുന്നതെങ്കിൽ 7 ലക്ഷത്തിന് മുകളിലുള്ള തുകക്ക് 5 ശതമാനം തന്നെയാകും തുടർന്നും നൽകേണ്ടി വരിക.ബാങ്കിൽ നിന്ന് വിദ്യാഭ്യാസ ലോണെടുത്തിട്ടുണ്ടെങ്കിൽഅര ശതമാനം മാത്രമേ അയക്കുമ്പോൾ തിരിച്ചു പിടിക്കു .
പ്രവാസികളെ സംബന്ധിച്ചിടത്തോളം വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്ന ഭൂരിഭാഗം സാഹചര്യങ്ങളിലും പുതിയ മാറ്റം ബാധകമാകും.വിദേശത്തുള്ള ബന്ധുക്കൾക്ക് പണമയയ്ക്കുകയോ വിദേശത്ത് വീടോ വസ്തുവോ വാങ്ങുകയോ, ഓഹരി നിക്ഷേപം നടത്തുകയോ ചെയ്യുമ്പോഴെല്ലാം ഇത്തരത്തിൽ 20 ശതമാനം നികുതി നൽകണം.വിദേശത്തേക്ക് കുടിയേറുന്നവർ ജീവിതച്ചെലവിനായി ഒരു തുക കൈമാറ്റം ചെയ്താലും, അതിനും 20 ശതമാനം TCS നൽകേണ്ടി വരും .വിദേശത്ത് പഠിക്കുന്ന മക്കൾക്ക് താമസത്തിനായോ, ജീവിതച്ചെലവിനായോ മാതാപിതാക്കൾ പണമടച്ചു കൊടുക്കുന്നുണ്ടെങ്കിൽ അതിനും 20 ശതമാനം TCS നൽകണം.
ഉദാഹരണം പറഞ്ഞാൽ, ബ്രിട്ടണിലേക്ക് കുടിയേറുന്ന ഒരാൾ ഒരു ലക്ഷം രൂപ ബ്രിട്ടീഷ് പൗണ്ടായി കൈമാറ്റം ചെയ്യുകയാണെങ്കിൽ 20,000 രൂപ TCS ഇനത്തിൽ ബാങ്കിൽ നൽകണം: വിദേശത്തുള്ള മക്കൾക്ക് വീടു വാങ്ങാനായി 10 ലക്ഷം രൂപ അചഛനോ അമ്മയോ നൽകുകയാണെങ്കിൽ, അതിന് രണ്ടു ലക്ഷം രൂപ TCS ആയി കെട്ടിവയ്ക്കണ്ടി വരും’
വിദേശയാത്ര പോകുന്നവരും ഇത്തരത്തിൽ യാത്രാചെലവിൻ്റെ 20 ശതമാനം തുക കെട്ടി വയ്ക്കണം: ഇങ്ങനെ പിടിച്ചു വയ്ക്കുന്ന തുക ടാക്സ് ക്രെഡിറ്റായാണ് മാറ്റുക. അതായത്, പണമയക്കുന്ന വ്യക്തി ഇത്രയും ആദായനികുതി മുൻകൂർ അടച്ചതായി കണക്കാക്കും’ സാമ്പത്തിക വർഷാവസാനം ആ വ്യക്തി നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ക്രെഡിറ്റ് കണക്കിലെടുക്കും. ആദായനികുതി അടയ്ക്കാൻ ബാക്കിയുണ്ടെങ്കിൽ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നൽകും.
അടിയന്തര സാഹചര്യങ്ങളിൽ പോലും വിദേശത്തേക്ക് പണമയയ്ക്കുകയോ യാത്രാ പാക്കേജ് എടുക്കുകയോ ചെയ്യുന്നവർ 20 ശതമാനം അധികം ഫണ്ട് കണ്ടെത്തുകയും ഇത് തിരികെ ലഭിക്കാൻ ഒരു വർഷം വരെ കാത്തിരിക്കുകയും വേണം.
അമേരിക്കയിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും മറ്റും കുടിയേറിയ ഇന്ത്യക്കാരുടെ പുതിയ തലമുറ നാട്ടിലെ പാരമ്പര്യ സ്വത്തുക്കൾ വിറ്റ് വിദേശത്തേക്ക് കൊണ്ടു പോകുന്നത് വർദ്ധിച്ചതാണ് TCS ലെ ഈ വലിയ വർദ്ധനക്ക് സർക്കാരിനെ പ്രേരിപ്പിച്ചത് .സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിയുന്ന പ്രവാസി കുടുംബങ്ങളെ കഷ്ടത്തിലാക്കുന്ന പരിഷ്കാരമാണ് കേന്ദ്ര ബജറ്റിൽ അധികമാരും ചർച്ച ചെയ്യാതെ കടന്നു പോകുന്നത്.
ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള MP മാർ ഇടപെടൽ നടത്തണമെന്ന് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു.

Facebook Comments Box

By admin

Related Post