Kerala NewsPolitics

‘സംഘപരിവാര്‍ ഭീഷണിയെ നേരിടാൻ സംഘപരിവാര്‍ ലൈൻ സ്വീകരിക്കരുത്’; വെള്ളാപ്പള്ളിക്കെതിരെ എം എ ബേബി

Keralanewz.com

തിരുവനന്തപുരം : മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് എം എ ബേബി പറഞ്ഞു.

കേരളം തന്റെ പ്രസ്താവന അവഗണിക്കുമെന്ന് വെള്ളാപ്പള്ളി തന്നെ കരുതുന്നുണ്ടാകുമെന്നും എം എ ബേബി പറ‍ഞ്ഞു.

സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്. നവോത്ഥാന സമിതിയുടെ നേതൃത്വം വഹിക്കുന്നവർ വെള്ളാപ്പള്ളി പറഞ്ഞത് ശ്രദ്ധിക്കുമെന്ന് താൻ കരുതുന്നുവെന്നും എം എ ബേബി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാലേ ബിജെപിയെ തോല്‍പ്പിക്കാനാകൂവെന്നും എം എ ബേബി പറഞ്ഞു. അത് തങ്ങളുടെ വിലയിരുത്തലാണെന്നും എം എ ബേബി പറഞ്ഞു. കോണ്‍ഗ്രസിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ബിജെപിയെ തോല്‍പ്പിക്കാൻ കോണ്‍ഗ്രസുമായി സഹകരിക്കാൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം സിപിഐഎം സഹകരിക്കുമെന്നും എം എ ബേബി പറഞ്ഞു.

എമ്ബുരാൻ വിഷയത്തിലും ആശമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും എം എ ബേബി പ്രതികരിച്ചു. ആർഎസ്‌എസിന്റെ പേശീബലം ഉപയോഗിച്ച്‌ എമ്ബുരാൻ ടീമിനെ ഭീഷണിപ്പെടുത്തിയെന്ന് എം എ ബേബി പറഞ്ഞു. അതിൻ്റെ ഫലമാണ് സിനിമയിലെ വെട്ടിമാറ്റല്‍. ഈ സംഭവം നിസാരമായി കാണേണ്ടതല്ലെന്നും എം എ ബേബി പറഞ്ഞു. കേന്ദ്ര സ്കീം ആണ് ആശ വർക്കർമാരുടേതെന്നും കൂട്ടായ സമരം കേന്ദ്രത്തിനെതിരായി നടത്തണമെന്നും എം എ ബേബി പറഞ്ഞു. ഏത് സമരവും പരിഹരിക്കപ്പെടണം. എല്ലാ സംഘടനകളും ഒന്നിച്ച്‌ നില്‍ക്കണം. മറ്റ് സംഘടനകള്‍ക്ക് ഇല്ലാത്ത താത്പര്യം സമരക്കാർക്കുണ്ട്. കേന്ദ്രത്തിന് എതിരെയല്ലേ സമരം നടത്തേണ്ടത് എന്നും എം എ ബേബി ചോദിച്ചു. ആരെ വിമർശിക്കുമ്ബോഴും മോശം വാക്കുകള്‍ ഉപയോഗിക്കരുത്. സമരക്കാരെ പുച്ഛിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എം എ ബേബി പറഞ്ഞു.

Facebook Comments Box