National News

‘പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കരുത്, ബലാത്സംഗത്തിന് കാരണമാകും’; വിവാദപരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അംഗം

Keralanewz.com

ആഗ്ര: ബലാത്സംഗത്തിന് കാരണമാകുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കരുതെന്ന വിവാദപരാമര്‍ശവുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം മീനാ കുമാരി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ അകറ്റിനിര്‍ത്തണമെന്നും മീനാ കുമാരി പറഞ്ഞു. അലിഗഡില്‍ നടന്ന വനിതാ കമ്മീഷന്റെ അദാലത്തിനിടെയാിരുന്നു വിവാദ പരാമര്‍ശം

രക്ഷിതാക്കള്‍ പ്രത്യേകിച്ച് അമ്മമാര്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കണം. അവരുടെ നിരീക്ഷണത്തില്‍ ശ്രദ്ധകുറയുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നതെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ഫോണില്‍ ആണ്‍കുട്ടികളുമായി സംസാരിക്കുകയും പിന്നീട് അവരോടൊപ്പം ഒളിച്ചോടുകയുമാണ് ചെയ്യുന്നത്. 

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി കുമാരി പിന്നീട് രംഗത്തെത്തി. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. അവര്‍ ഫോണ്‍ ഉപയോഗിച്ച് ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കി അവരോടൊപ്പം ഓടി പോവുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് അശ്ലീല വിഡിയോകളും പെണ്‍കുട്ടികള്‍ കാണുന്നുണ്ട്. പ്രതിദിനം 20ഓളം സ്ത്രീകള്‍ തെന്റ അടുത്ത് പരാതിയുമായി എത്താറുണ്ട്. ഇത് ആറ് പരാതികളിലേയെങ്കിലും വില്ലന്‍ മൊബൈല്‍ ഫോണാണ്. ഇതില്‍ പല പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകാറുണ്ടെന്ന് അവര്‍ പറഞ്ഞു.

അതേസമയം, മീനാകുമാരിയുടെ പ്രസ്താവനയെ തള്ളി വനിത കമീഷന്‍ ഉപാധ്യക്ഷ അഞ്ജു ചൗധരി രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് പറയുന്നതിന് പകരം അവരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടെതെന്നും ചൗധരി പറഞ്ഞു.

Facebook Comments Box