National NewsPolitics

താങ്കളുടെ കൂറ് അവിടെയാണോ? എന്തിനാണ് ബി.ജെ.പിയുടെ അഭിഭാഷകനായി മാറുന്നത്; പഹല്‍ഗാം ഭീകരാക്രമണ പരാമര്‍ശത്തില്‍ ശശി തരൂരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ്

Keralanewz.com

 

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രതികരണത്തില്‍ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്.

ഇത്തരം നിരുത്തരവാദമായ പ്രസ്താവനകള്‍ നടത്തുന്ന ശശി തരൂരിന് പാർട്ടിയോട് എത്രത്തോളം ആത്മാർഥതയുണ്ട് എന്നാണ് ഉദിത് ചോദ്യം ചെയ്യുന്നത്.

ബി.ജെ.പിയെ ന്യായീകരിച്ച്‌ തരൂർ സംസാരിക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഉദിത് രാജ് പറഞ്ഞു. ”താങ്കള്‍ ഇപ്പോള്‍ ബി.ജെ.പിയിലാണോ അതോ കോണ്‍ഗ്രസിലോ? താങ്കള്‍ സൂപ്പർ ബി.ജെ.പി പ്രവർത്തകനാകാൻ ശ്രമിക്കുന്നത് എന്തിനാണ്”-എന്നാണ് എനിക്ക് തരൂരിനോട് ചോദിക്കാനുള്ളത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തെ ഇന്‍റലിജൻസ് സംവിധാനത്തിന് വീഴ്ച പറ്റിയെന്നും എന്നാല്‍ അതല്ല ഇപ്പോള്‍ ചർച്ച ചെയ്യേണ്ടതെന്നുമായിരുന്നു തരൂരിന്റെ പരാമർശം. ഗുരുതര ഇന്‍റലിജൻസ്, സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ കോണ്‍ഗ്രസ് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനമുയർത്തുമ്ബോള്‍ ആണ് ശശി തരൂർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

തീർച്ചയായും കുറ്റമറ്റതായ ഇന്‍റലിജൻസ് സംവിധാനം എന്ന ഒന്നില്ല. ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനം ഉള്ളതായി കണക്കാക്കപ്പെടുന്ന ഇസ്രായേലിന്റെ ഉദാഹരണം നമുക്കുണ്ട് -ഒക്ടോബർ ഏഴിലെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. യുദ്ധം അവസാനിക്കുന്നതുവരെ ഇസ്രായേല്‍ കാത്തിരിക്കുന്നതുപോലെ, ഇപ്പോഴത്തെ പ്രതിസന്ധിയും നമ്മള്‍ കാണണം. എന്നിട്ടാണ് സർക്കാറിനെ കുറ്റപ്പെടുത്തേണ്ടത് -തരൂർ പറഞ്ഞു.

പരാജയപ്പെടുത്തിയ ഭീകരാക്രമണ ഭീഷണികളെക്കുറിച്ച്‌ നമ്മള്‍ ഒരിക്കലും അറിയില്ലെന്നും പരാജയപ്പെട്ടവയെക്കുറിച്ച്‌ മാത്രമേ നമ്മള്‍ കേള്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു. പരാജയം ഉണ്ടായെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഇപ്പോള്‍ അതല്ല ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം പ്രസ്താവനകളിലൂടെ തന്റെ സഹപ്രവർത്തകൻ ബി.ജെ.പിയുടെ അഭിഭാഷകനായി മാറിയെന്നും രാജ് വിമർശിച്ചു. നൂറുശതമാനം കുറ്റമറ്റ ഇന്റലിജൻസ് സംവിധാനം ഒരു രാജ്യത്തിനുമുണ്ടാകില്ലെന്നാണ് ശശി തരൂർ പറഞ്ഞിരിക്കുന്നത്. മുംബൈ ഭീകരാക്രമണമുണ്ടായപ്പോള്‍ ഗുജറാത്തില്‍ നിന്ന് മുംബൈയിലെത്തിയ നരേന്ദ്ര മോദി പറഞ്ഞത് കേന്ദ്രസർക്കാറിന്റെ വീഴ്ചയാണ് അതെന്നാണ്. പ്രശ്നം അതിർത്തിയുടെതല്ല, കേന്ദ്രസർക്കാറിന്റെതാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ”ഇന്റലിജൻസ്, ബി.എസ്.എഫ്, സി.ആർ.പി.എഫ് എന്നിവ കേന്ദ്രത്തോടൊപ്പമുള്ളപ്പോള്‍ ഭീകരർ എങ്ങനെയാണ് വന്നത്? സുരക്ഷാവീഴ്ച സംഭവിച്ചതായി ബി.ജെ.പി സർക്കാർ തന്നെ സമ്മതിച്ചതാണ്. അപ്പോള്‍ പിന്നെ തരൂർ എന്തിനാണ് ബി.ജെ.പിയുടെ അഭിഭാഷകനാകുന്നത്,”-രാജ് ചോദിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലെങ്കിലും പഴയ കാര്യങ്ങളില്‍ ബി.ജെ.പി ഇടക്കിടെ വിമർശനം തുടരുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഭീകരർ ഇവിടേക്ക് വന്ന് നിരന്തരം കൊലപാതകം നടത്തി എന്നാണ് പറയുന്നത്. അപ്പോള്‍ ഉറിയിലും പത്താൻകോട്ടിലും പുല്‍വാമയിലും ഇപ്പോള്‍ പഹല്‍ഗാമിലും അവരെങ്ങനെ ആക്രമണങ്ങള്‍ നടത്തി രക്ഷപ്പെട്ടു എന്ന് ചോദിക്കരുത്. എന്താണിങ്ങനെ സംഭവിക്കുന്നതെന്ന് തരൂർ പ്രധാനമന്ത്രിയോട് ചോദിക്കണം.

”മോദിയുടെ യു.എസ് സന്ദർശനത്തെ പ്രകീർത്തിച്ചയാളാണ് താങ്കള്‍. എന്നാല്‍ അദ്ദേഹം താങ്കളെ അപമാനിച്ചിട്ടുണ്ട്. നിങ്ങളൊരു കോണ്‍ഗ്രസ് പ്രവർത്തകനാണ്. 1965 ലും 1971 ലും കോണ്‍ഗ്രസ് സർക്കാർ ചെയ്തതുപോലെ മോദിജി പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുന്നത് എപ്പോഴാണ് എന്ന് ചോദിക്കണം. പുല്‍വാമ ആക്രമണത്തിന് പിന്നാലെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ പഹല്‍ഗാം സന്ദർശിക്കാതെ നേരെ പോയത് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ്. ഈ നാടകത്തെ കുറിച്ച്‌ തരൂർ മോദിയോട് ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാജ് ചോദിച്ചു. ഏപ്രില്‍ 22നാണ് നാടിനെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 26പേർ കൊല്ലപ്പെട്ടിരുന്നു.

Facebook Comments Box