മതിയായ യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്ത്രീയെന്ന പരിഗണന നൽകണമെന്നുമാണ് ഹർജിക്കാരി വാദിച്ചത്. യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത നടപടി അപക്വതയായി കണക്കാക്കണമെന്നും വാദിച്ചു.
അഭിഭാഷകയ്ക്ക് ബാർ അസോസിയേഷനിൽ അംഗത്വം ലഭിക്കാനിടയായതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കേസിൽ കക്ഷി ചേർന്ന അഡ്വ. പി.കെ. വിജയകുമാർ ആവശ്യപ്പെട്ടു. മതിയായ യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത നടപടി സമൂഹത്തിനാകെ ഭീഷണിയാണെന്ന് സർക്കാർ അഭിഭാഷക വാദിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ബോധിപ്പിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ ജസ്റ്റിസ് വി. ഷെർസി ഉത്തരവിനായി മാറ്റിയത്.
എൽ.എൽ.ബി. ജയിക്കാതെ ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്ന സെസിക്കെതിരേ ബാർ അസോസിയേഷന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതിനെ തുടർന്ന് അവർ ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ആലപ്പുഴയിലെ കോടതി ഇവരെ വിവിധ കേസുകളിൽ അഭിഭാഷക കമ്മിഷനായും നിയോഗിച്ചിരുന്നു