കാഞ്ഞിരപ്പള്ളി: ‘ഈ സൈക്കിൾ തിരികെ ലഭിച്ചില്ലായിരുന്നെങ്കിൽ സൈക്കിൾ യാത്ര തന്നെ ഉപേക്ഷിച്ചേനെ, ഇനി എന്റെ സ്വന്തം സൈക്കിളിൽതന്നെ യാത്ര തുടരും’- ചന്ദ്രൻപിള്ളയുടെ വാക്കുകളാണിത്. ജീവനും ജീവിതവുമായിരുന്ന സൈക്കിൾ തിരികെ ലഭിച്ചപ്പോൾ വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് ചന്ദ്രൻപിള്ളയ്ക്ക് ലോട്ടറി അടിച്ച സന്തോഷം.
ചന്ദ്രൻപിള്ളയുടെ വാക്കുകളിലൂടെ പറഞ്ഞാൽ 10 കോടിയുടെ ലോട്ടറി അടിച്ച സന്തോഷമാണ് സൈക്കിൾ തിരികെ കിട്ടിയപ്പോൾ തോന്നിയത്. 36 വർഷമായി ജീവിതത്തോടൊപ്പം ചവിട്ടിയ സൈക്കിൾ പോയ ചന്ദ്രൻപിള്ളയുടെ വേദന വാർത്തയായപ്പോൾ കള്ളന്റെയും മനസലിഞ്ഞിരിക്കാം. വീട്ടിൽനിന്ന് നാല് കിലോമീറ്റർ മാറി വഴിയരികിൽ സൈക്കിൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സൈക്കിൾ ചിറക്കടവ് മണ്ണംപ്ലാവ് മൂന്നാം മൈലിന് സമീപം ഇരിക്കുന്നതായി നാട്ടുകാർ അറിയിക്കുന്നത്. ഉടൻതന്നെ അവിടെയെത്തിയ ചന്ദ്രൻപിള്ള ഉറപ്പിച്ചു ഇത് തന്റെ സൈക്കിൾതന്നെയെന്ന്. പിന്നീട് പോലീസിനെ വിവരം അറിയിച്ചശേഷം സൈക്കിളും ചവിട്ടി വീട്ടിലേക്ക് മടക്കം. വിഴിക്കിത്തോട്ടിലെ കടയ്ക്ക് മുന്നിൽ സൈക്കിളുമായിനിന്ന് നാട്ടുകാരോടും സന്തോഷം പങ്കുവെച്ചു