ഐസ്വാൾ : 38 ഭാര്യമാരും 89 മക്കളുമുള്ള മിസോറം സ്വദേശി സിയോണ ചാന അന്തരിച്ചു.76 വയസ്സായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ ആയിരുന്നു. ബക്തോംഗ് ത്വലാങ്നുവാമിലെ ഗ്രാമത്തിലാണ് ചാനയും കുടുംബവും താമസിച്ചിരുന്നത്. മിസോറാമിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് അദ്ദേഹത്തിന്റെ കുടുംബം അത്ഭുതമായിരുന്നു. വിനോദ സഞ്ചാരികൾ ചാനയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സന്ദർശിച്ച ശേഷമാണ് സാധാരണയായി മടങ്ങാറ്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചാന വീട്ടിൽ വിശ്രമത്തിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മരണം. ചാനയുടെ മരണ വിവരം മിസോറം മുഖ്യമന്ത്രി സോരമതംഗ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
1945 ലാണ് ചാന ജനിച്ചത്. 17ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. നൂറ് മുറികളുള്ള നാല് നിലകളുള്ള വീട്ടിലാണ് ചാന കുടുംബ സമേതം താമസിച്ചിരുന്നത്