തിരുവനന്തപുരം :
സംസ്ഥാനത്ത് കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സർക്കാർ. തിങ്കളാഴ്ച മുതലാണ് കോളേജുകൾ തുറക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കലിനുള്ള സൗകര്യം ഒരുക്കണം. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍ രണ്ടാഴ്ച കോളജില്‍ വരേണ്ടതില്ല.
വിമുഖത കാരണം വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോളജുകളില്‍ പ്രവേശിപ്പിക്കണ്ടെന്നും നിര്‍ദേശമുണ്ട്. 18 വയസ് തികയാത്തതിനാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളേജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കും