Thu. Mar 28th, 2024

കേരളവുമായി ഏറ്റുമുട്ടാനില്ല; നവംബർ 30 ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് തമിഴ്നാട്

By admin Nov 9, 2021 #news
Keralanewz.com

ചെന്നൈ: നവംബർ 30 ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ.
മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളവുമായി പ്രശ്‌നങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ റദ്ദാക്കിയതില്‍ ഇടപെടാനാകില്ലെന്നും ദുരൈമുരുകന്‍ നേരത്തെ പ്രതികരിച്ചിരുന്നു. വൈകാരികമായ വിഷയമാണെന്നും അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ല. ഇത്തരത്തില്‍ സുപ്രധാനമായ തീരുമാനം ഒരു ഉദ്യോഗസ്ഥന്‍ മാത്രം എടുക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. നീക്കംചെയ്യേണ്ട മരങ്ങള്‍  പ്രത്യേകമായി നമ്പറിട്ട, വിശദമായ ഉത്തരവാണ് ലഭിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കില്‍, എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

അതേസമയം ജലനിരപ്പ് 136 അടിയാക്കണമെന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതായിരിക്കണം നിലപാട്. ജല കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത് 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ദുരൈമുരുകന്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാട് മന്ത്രി സംഘം ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് പ്രതികരിച്ചിരുന്നത്

Facebook Comments Box

By admin

Related Post