ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കൈക്കൂലിത്തുക റജിസ്റ്ററിൽ എഴുതി സൂക്ഷിച്ച് സബ് റജിസ്ട്രാർ ഓഫിസ്. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സബ്റജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥൻ അതതു ദിവസം ലഭിക്കാവുന്ന കൈക്കൂലിത്തുക മുൻകൂറായി റജിസ്റ്ററിൽ എഴുതുന്നതായി കണ്ടെത്തിയത്.
റജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്ന തുകയിൽ വളരെ കുറവ് തുക മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥൻ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്ന ആളാണെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു സബ് റജിസ്ട്രാർ ഓഫിസിൽ സംശയകരമായി സാഹചര്യത്തിൽ കാണപ്പെട്ട 4 ആധാരമെഴുത്തുകാരിൽനിന്നായി 22,352 രൂപ പിടിച്ചെടുത്തു. റജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ കൊണ്ടുവന്ന തുകയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് റജിസ്ട്രാർ ഓഫിസുകളിലാണ് കൃത്രിമം കണ്ടെത്തിയതെന്ന് വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്പി വി.ജി.വിനോദ്കുമാർ പറഞ്ഞു. റിപ്പോർട്ട് അടുത്തദിവസം സർക്കാരിനു കൈമാറും. ജില്ലയിലെ 6 സബ് റജിസ്ട്രാർ ഓഫിസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. ഡിവൈഎസ്പിമാരായ കെ.എ.വിദ്യാധരൻ, എം.കെ.മനോജ്, സിഐമാരായ സജു എസ്.ദാസ്, മനോജ് കുമാർ, റെജി എം.കുന്നിപ്പറമ്പൻ, എസ്.ആർ.നിസാം, രതീന്ദ്രകുമാർ, എസ്ഐമാരായ കെ.സന്തോഷ് കുമാർ, തോമസ് ജോസഫ്, അനിൽ കുമാർ, പ്രസന്നകുമാർ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.