തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരന് മർദ്ദനമേറ്റു. സെക്യൂരിറ്റി ജീവനക്കാരാണ് കൂട്ടിരിപ്പുകാരനെ ക്രൂരമായി മർദ്ദിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ കണ്ടാൽ അറിയുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴിവിലം സ്വദേശിയായ അരുൺ ദേവിനാണ് മർദ്ദനമേറ്റത്. ഇയാളുടെ ബന്ധു മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പഴയ മോർച്ചറിക്ക് സമീപത്തെ ഗെയ്റ്റിലൂടെ അരുൺ കൂടി ആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
യുവാവ് കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. പിന്നാലെ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം ഉന്തും തള്ളുമായി കലാശിക്കുകയും യുവാവിന് മർദ്ദനമേൽക്കുകയുമായിരുന്നു. ഗെയ്റ്റ് പൂട്ടി യുവാവിനെ കോംപൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മർദ്ദിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.
രോഗിയെ കാണാൻ ഒരാൾക്കാണ് പാസ് അനുവദിച്ചിട്ടുള്ളത്. പാസുള്ള ഒരാൾക്കൊപ്പം അരുൺ ദേവ് കൂടി കയറാൻ ശ്രമിച്ചുവെന്നാണ് സെക്യൂരിറ്റി ജീവനക്കാർ വിശദീകരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. യുവാവിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി