കൊച്ചി:
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേർന്നു. കൂറുമാറിയതിനെ തുടർന്ന് ഇയാളെ ഇന്നലെ പ്രൊസിക്യൂഷൻ ക്രോസ് വിസ്താരം ചെയ്തു. കഴിഞ്ഞയാഴ്ച തുടങ്ങിയ വിസ്താരം ശനിയാഴ്ച വരെ തുടരും.
നേരത്തെ ദിലീപിന്റെ ഭാര്യയും 34ാം സാക്ഷിയുമായ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു. അക്രമത്തിന് ഇരയായ നടിയോട് ദിലീപിന് ശത്രുതയുണ്ടെന്ന വാദത്തെ സാധൂകരിക്കാൻ വേണ്ടിയായിരുന്നു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കേസിൽ ഇതുവരെ 180 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയാക്കിയിട്ടുണ്ട്.
2017 ഫെബ്രുവരി പതിനേഴിന് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നുമാണ് കേസ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി നീട്ടി നൽകിയിരുന്നു