Kerala News

സപ്ലൈകോയുടെ എന്‍എഫ്‌എസ്‌എ ഗോഡൗണില്‍ ഗോതമ്ബ് ചാക്കില്‍ ‘മുഴ’; ചാക്ക് അഴിച്ചുനോക്കിയപ്പോള്‍ കിട്ടിയത് പഴയ ഒരു ജോഡി ചെരുപ്പ്; പേപ്പറും ലഹരിപദാര്‍ത്ഥങ്ങളും കിട്ടാറുണ്ടെങ്കിലും ചെരുപ്പ് ആദ്യ സംഭവമെന്ന് തൊഴിലാളികള്‍

Keralanewz.com

കോഴിക്കോട്: സപ്ലൈകോയുടെ എന്‍എഫ്‌എസ്‌എ ഗോഡൗണില്‍ ഗോതമ്ബ് ചാക്കിലെ മുഴ കണ്ട് അഴിച്ചു നോക്കിയ തൊഴിലാളികള്‍ക്ക് കിട്ടിയത് ഉപയോഗിച്ച ഒരു ജോടി ചെരുപ്പ്.റേഷന്‍ കടയിലേക്ക് കൊണ്ടുപോകാനായി ഗോതമ്ബ് ചാക്ക് കയറ്റുന്നതിനിടയിലാണ് ചെരുപ്പ് ലഭിച്ചത്.വടകര വില്യാപ്പള്ളിയിലെ ഗോഡൗണിലാണ് സംഭവം.വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റേഷന്‍ കടകളിലേക്ക് ഇവിടെ നിന്നാണ് ഭക്ഷ്യധാന്യം കൊണ്ടുപോകുന്നത്.

ചാക്കിന്റെ ഒരു ഭാഗം മുഴച്ചു നില്‍ക്കുന്നത് കണ്ടാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ചാക്ക് ഒന്നു തുറന്നു നോക്കാമെന്നായി തൊഴിലാളികള്‍. ഇതുപ്രകാരം ചാക്കിലെ തുന്നലുകള്‍ ഓരോന്നായി അഴിച്ചെടുത്തു. അപ്പോഴാണ് ചാക്കില്‍ രണ്ടു ചെരുപ്പുകള്‍ കണ്ടത്. ഉടനെ ഇതെടുത്തു മാറ്റുകയായിരുന്നു.

സാധാരണയായി തുന്നിക്കെട്ടിയ ചാക്കില്‍നിന്ന് പാന്‍പരാഗ്, കടലാസു കഷ്ണങ്ങള്‍, ഉപയോഗിച്ച പേപ്പറുകള്‍ തുടങ്ങിയവ കിട്ടാറുണ്ടെന്നു പറയുന്നു. മധ്യപ്രദേശില്‍നിന്നും നല്ലപോലെ പായ്ക്ക് ചെയ്തു വന്നതാണ് ഗോതമ്ബ്. എന്തായാലും സംശയം തോന്നി ഇവിടെനിന്നും നോക്കിയതിനാല്‍ ചെരുപ്പു നേരത്തേ പുറത്തെടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍.

അല്ലെങ്കില്‍ റേഷന്‍ കടയിലെത്തിയ ശേഷം കടക്കാരന്‍ ചാക്ക് അഴിക്കുമ്ബോള്‍ മാത്രമാണ് ചെരുപ്പ് പുറത്തുവരിക. കഴിഞ്ഞ മാസം മായനാട്ടെ റേഷന്‍ കടയില്‍നിന്ന് ഒരാള്‍ വാങ്ങിയ ഗോതമ്ബില്‍ ചത്ത എലിയെ കിട്ടിയിരുന്നു. വീട്ടുകാര്‍ എലിയെ പുറത്തെടുത്തു വച്ചപ്പോഴേക്കും കാക്ക കൊത്തി കൊണ്ടുപോയി. തുടര്‍ന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു,

Facebook Comments Box