മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി നൽകി. സഹോദരൻ പലവട്ടം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായിയായാണ് പെൺകുട്ടി ചൈൽഡ് ലൈൻ മുഖേന പരാതി നൽകിയത്. ഇവർ കേസ് പൊലീസിന് കൈമാറി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ തന്ത്രം മെനഞ്ഞത്.
ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎസ്പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നു വ്യക്തമായതോടെ മനഃശാസ്ത്ര കൗൺസലിങ് നടത്തി. അതോടെ പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി