Kerala News

ഇന്‍സ്റ്റഗ്രാം പ്രണയം, 16കാരിയെ തട്ടിക്കൊണ്ടുപോയ 19കാരന്‍ പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയി; ഇരുവരേയും കാട്ടാക്കടയില്‍ നിന്നു പൊലീസ് പൊക്കി

Keralanewz.com

കോട്ടയം: ഭരണങ്ങാനം മേലമ്ബാറയില്‍ നിന്ന് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ ഈരാറ്റുപേട്ട പൊലീസ് തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്ന് കണ്ടെത്തി.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങിയത്.
ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി വീടുവിട്ടത്. പെണ്‍കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീട്ടുകാരെ പറ്റിക്കാനായി കട്ടിലില്‍ തലയിണകള്‍ ചേര്‍ത്തുവച്ച്‌ ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി മുങ്ങിയത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ വീട്ടുകാര്‍, പെണ്‍കുട്ടി വീടുവിട്ട കാര്യം അറിയാനും വൈകി.

വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തില്‍ ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ സുഹൃത്തിന്റെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരും കാട്ടാക്കടയില്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കാട്ടാകട പോലീസില്‍ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.

ജെഫിന്‍ ജോയിയെ തലേദിവസം പെണ്‍കുട്ടിയുടെ വീടിന് സമീപം കണ്ടിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. മുടി നീട്ടി വളര്‍ത്തിയ ഒരാളെ പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ബജി കടയിലും പലരും കണ്ടിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിന്‍ രാവിലെ വിദ്യാര്‍ഥിനിയുമായി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു.
ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പിന്നിട് അടുത്തൊരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി പോകുന്നതിനിടയിലാണ് പോലീസ് പിടിയിലായത്.
ബുധനാഴ്ച്ച രാത്രി ഏഴരയോടെ ഇരുവരെയും കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോട്ടയത്തേക്ക് കൊണ്ടുവരുകയും ചെയ്തു.
പെണ്‍കുട്ടിയേയും യുവാവിനെയും വ്യാഴാഴ്ച ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ് പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനായത്

Facebook Comments Box