Kerala News

പ്രാര്‍ത്ഥനകള്‍ സഫലമാകുന്നു: വാവയുടെ ആരോഗ്യ നിലയില്‍ പുരോഗതി

Keralanewz.com

കോട്ടയം: വാവ സുരേഷിനായി ലോകമെമ്ബാടുമുള്ള മലയാളികള്‍ നടത്തുന്ന പ്രാര്‍ത്ഥനയും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ചികിത്സയും ഫലം കാണുന്നു.

കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയും നില അല്‍പ്പം മോശമായെങ്കിലും വാവ സുരേഷ് ജീവിതത്തിലേയ്ക്ക് തരികെ വരികയാണ്. എങ്കിലും 48 മണിക്കൂര്‍ അതിനിര്‍ണായകമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പറഞ്ഞു.

ഇന്നലെ രാവിലെയോടെ വിളിച്ചാല്‍ കാര്യമായി പ്രതികരിക്കാത്ത സ്ഥിതിയുണ്ടായി. എന്നാല്‍ മരുന്നിന്റെ ഡോസ് കൂട്ടിയതോടെ നില വീണ്ടും മെച്ചപ്പെട്ടു. ഇത് ആശാവഹമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

പാമ്ബുകടിയേല്‍ക്കുന്നവര്‍ക്ക് സാധാരണ 48 മണിക്കൂര്‍ വെന്റിലേറ്റര്‍ മതിയാകും. ചിലര്‍ക്ക് ഇത് 72 മണിക്കൂറും അതിലപ്പുറവും വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. വാവയുടെ കാര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണ്. ആന്റിവെനം അടക്കം വിവിധ മരുന്നുകള്‍ നല്‍കുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ തുടരേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ പലതവണ പല പാമ്ബിന്റെ കടിയേറ്റിട്ടുള്ളതിനാല്‍ ആന്റിവെനം നല്‍കുന്നത് അലര്‍ജിക്കിടയാക്കാം.

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറഞ്ഞതാണ് പ്രധാന വെല്ലുവിളി. ഇത് ഓര്‍മശക്തിയും സംസാരശേഷിയുമൊക്കെ നഷ്ടപ്പെടുത്താം. രക്തപ്രവാഹം കൂട്ടാന്‍ ന്യൂറോ വിഭാഗം പ്രത്യേക മരുന്നുകള്‍ നല്‍കുന്നുണ്ട്. ചോദ്യങ്ങളോട് പ്രതികരിക്കുന്നത് അനുകൂല സൂചനയാണ്. ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. ചലനം വര്‍ദ്ധിപ്പിക്കാന്‍ കൈയ്ക്കും കാലിനും ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. ഇന്‍ഫെക്‌ഷനുള്ള സാദ്ധ്യതയും വെല്ലുവിളിയാണ്. വൃക്ക,​ കരള്‍ എന്നിവയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് എസ്.ഷര്‍മദ് ഇന്നലെ വാവ സുരേഷിനെ സന്ദര്‍ശിച്ച്‌ സ്ഥിതി വിലയിരുത്തി.

Facebook Comments Box