കൊല്ലം: മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് (younus kunju)അന്തരിച്ചു. 80 വയസായിരുന്നു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ (cariac arrest)തുടർന്നായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.
മുസ്‍ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കൊല്ലം ജില്ലയിലെ രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരുന്നു യൂനുസ് കുഞ്ഞ്
മുസ്‍ലിം ലീസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രഫഷണൽ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്.
മൃതദേഹം രാവിലെ 10 മണി മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 4ന് കൊല്ലൂർവിള ജുമാ മസ്ജിദിൽ ആണ് കബറടക്കം നിശ്ചയിച്ചിരിക്കുന്നത്