തിരുവനന്തപുരം: പേരൂര്‍ക്കടയിലെ കുമാര്‍ ടീ സ്റ്റാളില്‍ പ്രതി രാജേന്ദ്രന്‍ കൊലപാതകത്തിന് 15 ദിവസം മുമ്ബ് ജോലി തേടി എത്തുമ്ബോള്‍ ഒരു ‘അയ്യോ, പാവം’ ആണെന്ന് എല്ലാവരും കരുതി.
അങ്ങനെയായിരുന്നു അയാളുടെ പെരുമാറ്റവും. ടീ സ്റ്റാളിന് സമീപത്തെ കടക്കാരോട് ഉള്‍പ്പെടെ വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറിയത്. ആരോടും അധികം സംസാരിക്കില്ല. ടീ സ്റ്റാളില്‍ എത്തുന്നവരോടും അങ്ങനെ തന്നെ. ആഹാരം വിളമ്ബുന്നതും ഭവ്യതയോടെ.
ജോലി കഴിഞ്ഞാല്‍ ഏറിയ സമയവും ഒറ്റയ്ക്കായിരിക്കും. ടീ സ്റ്റാളിലെ ജീവനക്കാരോട് പലപ്പോഴും അകലം പാലിച്ചിരുന്നു. ചില സമയങ്ങളില്‍ ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഇയാളെ പരിചയമുണ്ടായിരുന്നവര്‍ പറഞ്ഞു. ജോലിസമയത്തുള്‍പ്പെടെ മാസ്ക് ധരിച്ചിരുന്നതിനാല്‍ പലരുടെയും മനസില്‍ ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിരുന്നില്ല. ഇത്രയുംനാള്‍ തങ്ങള്‍ക്ക് ചായ ഉള്‍പ്പെടെ വിളമ്ബിയത് കൊടുംക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇവിടെ ആഹാരം കഴിക്കാന്‍ എത്തുന്ന ചിലര്‍ പറഞ്ഞു. പ്രതിക്കുവേണ്ടി പേരൂര്‍ക്കട ഭാഗത്ത് പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തുമ്ബോഴും ടീ സ്റ്റാളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ചിരുന്നില്ല രാജേന്ദ്രനാണ് കൊലപാതകിയെന്ന്.
ടീ സ്റ്റാള്‍ പൊലീസ് സ്റ്റേഷന് സമീപത്ത്
പേരൂര്‍ക്കടയിലെ പ്രശസ്‌തമായ കടയാണ് കുമാര്‍ ടീ സ്റ്റാള്‍. നടത്തിപ്പുകാരനായ തമിഴ്നാട് സ്വദേശി കുമാര്‍ വര്‍ഷങ്ങളായി പേരൂര്‍ക്കട ജംഗ്ഷനിലായിരുന്നു ടീ സ്റ്റാള്‍ നടത്തിയിരുന്നത്. നാലു വര്‍ഷം മുമ്ബ് കട പേരൂര്‍ക്കട-ഊളമ്ബാറ റോഡിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനില്‍ നിന്ന് ടീ സ്റ്റാളിലേക്ക് നൂറുമീറ്റര്‍ പോലും അകലമില്ല. തമിഴ്‌നാട്ടില്‍ നിന്ന് ജോലി തേടി വരുന്നവരെ സഹായിക്കാറുള്ള കുമാര്‍ ഇയാള്‍ക്ക് ഇവിടെ സപ്ലൈയറായി ജോലി നല്‍കുകയായിരുന്നു. കടയോട് ചേര്‍ന്നുളള ലോഡ്‌ജിലായിരുന്നു മറ്റ് ജീവനക്കാര്‍ക്കൊപ്പം രാജേന്ദ്രന്‍ താമസിച്ചിരുന്നത്.