Kerala News

ദുരൂഹ മരണം; വനിതാ ദിനത്തില്‍ മിഷേല്‍ ഷാജിയുടെ കല്ലറയ്ക്ക് മുന്‍പില്‍ നിരാഹാര സമരത്തിനൊരുങ്ങി കുടുംബം

Keralanewz.com

കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനി ആയിരുന്ന പിറവം സ്വദേശിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് അഞ്ച് വര്‍ഷം.

2017 മാര്‍ച്ച്‌ ആറിനാണ് മിഷേലിന്‍റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വനിതാ ദിനത്തില്‍ കല്ലറയ്ക്ക് മുന്‍പില്‍ നിരാഹാര സമരത്തിനൊരുങ്ങുകയാണ് കുടുംബം

ആദ്യം കേസന്വേഷിച്ച ലോക്കല്‍ പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്‍റേത് ആത്മഹത്യയാണെന്ന നിലപാടിലാണ്. എന്നാല്‍ കുടുംബം ഇത് തള്ളുന്നു. മകള്‍ ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവും ഇല്ലെന്നും അന്വേഷണത്തില്‍ വീഴച്ചയുണ്ടെന്നുമാണ് പിതാവ് ഷാജി വര്‍ഗീസിന്‍റെ വാദം.

മിഷേലിന്‍റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച്‌ ശരിയായ അന്വേഷണം നടന്നില്ല. മിഷേല്‍ പള്ളിയിലുള്ള സമയം സിസിടിവിയില്‍ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതെന്ന് എഫ്‌ഐആറില്‍ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും കുടുംബം പറയുന്നു.

ഡോ. ഉമാദത്തനുള്‍പ്പെടെ സംസ്ഥാനത്തെ ഫോറന്‍സിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോള്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. പൊലീസ് ആത്മഹത്യയെന്ന് കണ്ടെത്തിയതില്‍ കള്ളക്കളിയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. നീതി വൈകുന്നതിനെതിരെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ദേവാലയങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രമേയം വായിക്കും. മാര്‍ച്ച്‌ എട്ടിന് മിഷേലിന്‍റെ കല്ലറയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Facebook Comments Box