കൊച്ചി; അനർഹർ ക്ഷേമ പെൻഷൻ വാങ്ങുന്നതു തടയാനുള്ള നടപടിയുമായി സർക്കാർ. ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ പെൻഷൻ വാങ്ങുന്നതു തടയാൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിക്കണമെന്നു ധനവകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു. മസ്റ്ററിങ് നിർബന്ധമാക്കിയിട്ടും ക്ഷേമപ്പെൻഷൻ പട്ടികയിൽ അനർഹർ തുടരുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.
മാനദണ്ഡങ്ങളിലെ പഴുത് ഉപയോഗിച്ചാണ് അനർഹർ പെൻഷൻ വാങ്ങുന്നത്. ഒരു ലക്ഷം രൂപയാണ് വിവിധ ക്ഷേമപെൻഷനുകളുടെ വാർഷിക കുടുംബ വരുമാന പരിധി. എന്നാൽ ഇതിൽ കൂടുതൽ വരുമാനമുള്ളവരും പെൻഷൻ വാങ്ങുന്നുണ്ട്. പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ അനർഹരെ പുറത്താക്കാൻ കഴിയുമെന്നാണ് ധനവകുപ്പ് കരുതുന്നത്. 48 ലക്ഷത്തോളം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്.
വ്യാജരേഖയുണ്ടാക്കിയും സ്വാധീനം ഉപയോഗിച്ചും തുടരുന്നവരെ കണ്ടെത്താൻ ജില്ലയിലെ ഇൻസ്പെക്ഷൻ വിഭാഗത്തെ ചുമതലപ്പെടുത്തും. വിധവാ പെൻഷനിലാണ് ഏറ്റവും കൂടുതൽ ക്രമക്കേടുകൾ നടക്കുന്നത്. പുനഃർവിവാഹിതരായവരും ഭർത്താവ് ഉപേക്ഷിച്ചവരും വരെ വ്യാജരേഖകൾ ഹാജരാക്കി പെൻഷൻ വാങ്ങിക്കുണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ ലഭിച്ച പരാതികളിൽ 60 ശതമാനവും ശരിയാണെന്നും കണ്ടെത്തി.