കഴിഞ്ഞ ദിവസം നാടിനെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും തീയിട്ടുകൊന്നത്.
എന്നാലിപ്പോഴും തന്റെ സഹപാഠികള്‍ എരിഞ്ഞൊടുങ്ങിയത് വിശ്വസിക്കാനാകാതെയാണ് തൊടുപുഴ എ.പി.ജെ. അബ്ദുല്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും കൊടുവേലി സാന്‍ജോസ് സി.എം.ഐ. പബ്ലിക് സ്‌കൂളിലെയും അധ്യാപകരും വിദ്യാര്‍ത്ഥികളും. മുത്തച്ഛന്റെ ക്രൂരതയില്‍ പൊലിഞ്ഞ ഇരുവര്‍ക്കും സ്വപ്നങ്ങള്‍ ഏറെയായിരുന്നു. പഠിച്ച് നല്ലൊരു ജോലി നേടുക എന്നത് തന്നെയായിരുന്നു ലക്‌ഷ്യം. പഠിക്കാന്‍ മിടുക്കരായ ഇരുവരെയും കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് പറയാനുള്ളത്. പഠനത്തില്‍ മാത്രമല്ല, കലാപ്രവര്‍ത്തനങ്ങളിലും ആയോധനകലയിലും ഇരുവരും മിടുക്കരാണ്.
രക്ഷാപ്രവര്‍ത്തതിനായി എത്തിയപ്പോള്‍ മുറിക്കുള്ളില്‍ പാതികത്തി ബാക്കിയായ അവരുടെ പാഠപുസ്തകങ്ങളും കാലിലണിഞ്ഞ കൊലുസും കളിപ്പാട്ടങ്ങളും എല്ലാവര്ക്കും നോവായി മാറുകയായിരുന്നു.. കോവിഡ് കാലത്തെ വീട്ടിലിരിപ്പിനുശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു പക്ഷെ മുത്തച്ഛന്റെ ക്രൂരതയില്‍ എല്ലാം അവസാനിച്ചത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു.
ഇതിനിടെ മഞ്ചിക്കല്ലില്‍ നിര്‍മിക്കുന്ന പുതിയ വീടിന്റെ വിശേഷങ്ങളറിയാനും ഇരുവര്‍ക്കും ആവേശമായിരുന്നു. വീടിന് മതില്‍ കെട്ടിയപ്പോള്‍ത്തന്നെ ഇരുവരും അവിടെയെത്തി ചെടിയൊക്കെ നട്ടതായി ബന്ധുക്കള്‍ പറയുന്നു. അതില്‍ കഴിഞ്ഞ ദിവസം പൂവിടുകയും ചെയ്തു. മുത്തച്ഛനും വാപ്പയുമായി വഴക്കായിരുന്നതിനാല്‍ പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ ആശ്വാസമായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ വിധി അതിന് അനുവദിച്ചില്ല. സ്വത്തിനെയും ഭക്ഷണത്തെയും ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 79-കാരന്‍ ഹമീദ്, മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്‌ന എന്നിവരെ തീവെച്ചു കൊന്നത്.